പത്തനംതിട്ട: സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകളെ തടയനാകില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെതിരെ പരാതിയുമായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം കമ്മിഷണറുടെ പ്രസ്താവനയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.
കോടതി വിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്നും തുലാമാസപൂജയ്ക്കു ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ തടയില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. പത്തിനും അന്പതുവയസിനുമിടയില് പ്രായമുള്ള സ്ത്രീകള്‍ മലകയറുന്നതു തടയാന്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ സംവിധാനം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ബോര്‍ഡ് യോഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിപ്രകാരം പമ്പയിലും ശബരിമലയിലും സ്ത്രീകള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു തൊട്ട് പിന്നാലെയാണു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു മാധ്യമങ്ങളെ കണ്ടത്. അതേ സമയം സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധത്തിനിടെ ദേവസ്വം കമ്മിഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: