ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിനുമെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. കേരളാ ഹൗസിലേക്ക് നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അണിനിരന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗശേഷം കേരളാ ഹൗസിലേക്കെത്തിയ മന്ത്രി ഇ.പി. ജയരാജന്റെ വാഹനം ഭക്തര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രതിഷേധക്കാരെ ഭയന്ന് മുഖ്യമന്ത്രിക്കും കേരളാ ഹൗസിലേക്ക് എത്താനായില്ല. സിപിഎം കേന്ദ്രനേതാക്കള്‍ ഒടുവില്‍ കേരളാ ഹൗസിന് പിന്‍വശത്തുകൂടിയാണ് അകത്തേക്ക് കയറിയത്.
പാര്‍ലമെന്റ് സ്്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച നാമജപയാത്ര ദല്‍ഹി പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി തടഞ്ഞു. എന്നാല്‍ ഇതിനിടെ ബാരിക്കേഡുകള്‍ മറികടന്ന് ചെറു സംഘങ്ങളായി ഭക്തര്‍ കേരളാ ഹൗസിന് മുന്നിലേക്കെത്തി നാമജപം നടത്തി. അയ്യപ്പഭക്തരെ കേരളാ ഹൗസിന് മുന്നില്‍ നിന്ന് നീക്കം ചെയ്യാനുള്ള ദല്‍ഹി പോലീസിന്റെ ശ്രമങ്ങള്‍ സംഘര്‍ഷത്തിന് കാരണമായി.
ശബരിമലയിലെ യുവതീപ്രവേശന നിലപാട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനുള്ള അയ്യപ്പ സേവാസമാജം പ്രവര്‍ത്തകരുടെ നീക്കവും സംഘര്‍ഷത്തില്‍ കലാശിച്ചു. ആരെയും കേരളാ ഹൗസിലേക്ക് കയറ്റി വിടാനാവില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചതോടെ അയ്യപ്പസേവാ സമാജം പ്രവര്‍ത്തകര്‍ കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെയാണ് കേന്ദ്രകമ്മറ്റി യോഗം കഴിഞ്ഞ് ഇ.പി. ജയരാജന് എത്തിയത്.
പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളാ ഹൗസിലേക്ക് പ്രവേശിക്കാനാവാതെ മന്ത്രി തിരികെ പോയി. പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെയ്ക്കുമെന്ന് സ്ത്രീകളായ ഭക്തരോട് പോലീസ് ഉദ്യോഗസ്ഥന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയത് വിവാദമായിട്ടുണ്ട്. ഇതിനെതിരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഭക്തര്‍ പരാതികള്‍ നല്കി.
ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ജന്ദര്‍മന്തറിലെ നാമജപയാത്രയില്‍ അണിനിരന്നത്. വിവിധ സാമുദായിക, സാംസ്കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് കാല്‍ലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധമാണ് ജന്ദര്‍മന്തറില്‍ നടക്കാന്‍ പോകുന്നത്. തീരുമാനത്തില്‍ നിന്ന് കേരളാ സര്‍ക്കാര്‍ പിന്തിരിയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് അയ്യപ്പസേവാ സമാജം നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: