തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാകാന്‍ വൈഷമ്യം നേരിടുന്ന അംഗപരിമിതര്‍ക്ക് ഇനി ആഹ്ലാദിക്കാം. സര്‍ക്കാര്‍ വാഹനം വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം അതുപോലെ തിരികെ എത്തിക്കും. അംഗപരിമിതര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ചെലവില്‍ വാഹനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ അംഗപരിമിതര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനുകളില്‍ എത്താന്‍ സര്‍ക്കാര്‍ ചെലവില്‍ വാഹനം തയ്യാറാക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോ റിട്ടേണിംഗ് ഓഫീസറോ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം വഹിക്കണം. എല്ലാ ജില്ലയിലും വാഹനങ്ങള്‍ക്കായി ഒരു ഓഫീസറെ ചുമതലപ്പെടുത്തണം. അംഗപരിമിതരെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്താന്‍ ഒരു ജീവനക്കാരനെ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കേന്ദ്ര പ്രിന്‍സിപ്പില്‍ സെക്രട്ടറി സുമിത്രാ മുഖര്‍ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇനി മുതല്‍ അംഗപരിമതരുടെ പട്ടികകൂടി പ്രത്യേകം തയ്യാറാക്കേണ്ടതായി വരും. ഇവര്‍ക്ക് വോട്ടേഴ്സ് സ്ലിപ്പ് നല്‍കുന്നതോടൊപ്പം അവരുടെ യാത്ര സംബന്ധിച്ച വിവരങ്ങളും തയ്യറാക്കി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ സജ്ജീകരിക്കുക. നിലവില്‍ അംഗപരിമിതര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിനായി പടിക്കെട്ടുകള്‍ ഒഴിവാക്കി കൈപിടിച്ചു കയറുന്നതിന് പ്രത്യേക പാതകളാണ് തയ്യാറാക്കിയിട്ടുള്ളത്. പോളിംഗ് സ്റ്റേഷനില്‍ എത്തുന്നതും പരസഹായത്താലാണ്. ഇത് പലപ്പോഴും പോളിംഗ് ബൂത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷത്തിന് വരെ വഴിയൊരുക്കിയിട്ടുണ്ട്.
അംഗപരിമിതര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഹനങ്ങളെ ആശ്രയിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ഇതോടെ വിരാമമാവുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് ആദരവോടെ വാഹനത്തില്‍ കൂട്ടിക്കൊണ്ട് പോയി പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം അംഗപരിമിതരെ അവിടെ ഉപേക്ഷിക്കുന്ന അവസ്ഥയ്ക്കും ഇതോടെ അവസാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: