കരുനാഗപ്പള്ളി: ഭക്ഷണം കഴിക്കാനെത്തിയ മന്ത്രി ഹോട്ടലുടമയുടെ പരാതിയില്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി നഗരസഭയിലെ എഇ എസ്. ദീപയ്ക്കെതിരെയാണ് മന്ത്രി ജി. സുധാകരന്റെ നീക്കം. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ ഓടയിലേക്ക് ഒഴുക്കിയ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തതിന്റെ പേരിലാണ് മന്ത്രി എഇയ്ക്കെതിരെ തിരിഞ്ഞത്. പരാതി കിട്ടിയ മന്ത്രി ഹോട്ടലില്‍ വെച്ച് തന്നെ ഓടകള്‍ പുനഃസ്ഥാപിക്കാനും അതുവരെ എഇയെ സസ്പെന്‍ഡ് ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നു.
നികത്തിയ ഓട പഴയ പടി ആക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ രാത്രിയിലെത്തിയ ദേശീയപാതാ ഉദ്യോഗസ്ഥരെ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. കരുനാഗപ്പള്ളിക്കാകെ തലവേദനയായ മാലിന്യപ്രശ്നത്തില്‍ ധീരമായ നടപടി എടുത്ത ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള മന്ത്രി സുധാകരന്റെ നീക്കം വിവാദമായിരിക്കുകയാണ്. റോഡ് കൈയേറ്റങ്ങള്‍ക്കും ഓടയിലേക്ക് മലിനജലം ഒഴുക്കാന്‍ ഔട്ട്ലറ്റുകള് സ്ഥാപിച്ച വന്‍കിട സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ദീപ പല ഉന്നതന്മാര്ക്കും തലവേദനയായിരുന്നു.
ഹോട്ടല്‍ മാലിന്യവും മനുഷ്യവിസര്‍ജ്യവും ഒഴുക്കുന്നതുമൂലം ഓടകള്‍ നിറഞ്ഞ് റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്നാണ് എഇയുടെ ഇടപെടല്‍ ഉണ്ടായത്. നാട്ടുകാരുടെ പരാതികളുടെയും മാധ്യമ ഇടപെടലുകളുടേയും അടിസ്ഥാനത്തില്‍ നഗരസഭ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പല പ്രാവശ്യം നോട്ടീസ് നല്‍കുകയും സ്വന്തം നിലയില്‍ മാലിന്യസംസ്കരണസംവിധാനം ഒരുക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തു. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഓട നികത്തുന്നതിന് നഗരസഭ പ്രമേയം പാസാക്കുകയുമായിരുന്നു.
എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശപ്രകാരം ചുമതലപ്പെട്ട എന്‍എച്ച് വിഭാഗം ഓട നികത്തുന്നതിന് നടപടി സ്വീകരിക്കുകയുമാണുണ്ടായത്. മന്ത്രിയുടെ നടപടിക്കതിരെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. നഗരസഭാകാര്യാലയത്തിന്റെ തൊട്ടടുത്തുള്ള കടയില്‍ കഴിക്കാന്‍ കേറിയ മന്ത്രിക്ക് ലഭിച്ച പരാതിയില്‍ നടപടി എടുക്കുന്നതിനു മുമ്പ് അധികൃതരോട് അഭിപ്രായം ആരായാമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: