പാലക്കാട്: ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി വളര്‍ത്തിയ വനവാസി യുവാക്കളുടെ മുടി പോലീസ് നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. ചിറ്റൂര്‍ മീനാക്ഷിപുരം പോലീസാണ് വനവാസി എരവാളന്‍ സമുദായത്തില്‍പ്പെട്ട വണ്ണാമട നെടുമ്പാറ സ്രാമ്പികോളനിയില് ശിവസ്വാമിയുടെ മകന് നിതീഷ് (20), ആറുച്ചാമി മകന് സഞ്ജയ് (18) എന്നിവരുടെ മുടിയാണ് മീനാക്ഷിപുരം എസ്ഐ ആര്. വിനോദിന്റെ നേതൃത്വത്തില്‍ മൊട്ടയടിപ്പിച്ചത്.
ശനിയാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. മീനാക്ഷിപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് നിതീഷ്, സഞ്ജയ്, മണികണ്ഠന് എന്നവരെ മീനാക്ഷിപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്ഐ ആര്. വിനോദിന്റെ നേതൃത്വത്തില്‍ ജീപ്പില്‍ കയറ്റി ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി രണ്ടുപേരുടെ മുടി മൊട്ടയടിപ്പിക്കുകയായിരുന്നു. മണികണ്ഠന്റെ തലയില്‍ മുറിവായതിനാല്‍ മൊട്ടയടിപ്പിച്ചില്ല.
പൊള്ളാച്ചിയിലെ ശൂലക്കല്ല് മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് വഴിപാടായാണ് മുടിവളര്ത്തിയെന്ന് പറഞ്ഞിട്ടും മൊട്ടയടിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. പരാതിയെ തുടര്‍ന്ന് മീനാക്ഷിപുരം എസ്ഐ ആര്. വിനോദിനെ കല്ലേക്കാട് എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. 48 മണിക്കൂറിനകം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ഡിവൈഎസ്പിക്ക് എസ്പി നിര്‍ദേശം നല്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ഒബിസിമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ. ഓമനക്കുട്ടന്, യുവമോര്‍ച്ച ജില്ലാവൈസ് പ്രസിഡന്റ് കുമരേഷ്, ബിജെപി ചിറ്റൂര്‍ മണ്ഡലം ജന. സെക്രട്ടറി എ.കെ. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് മീനാക്ഷിപുരം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: