തവനൂര്‍ (മലപ്പുറം): കേരള നവോത്ഥാന നായകരില്‍ പ്രധാനിയായ കേരളഗാന്ധി കെ. കേളപ്പന്റെ സമാധിഭൂമി സംരക്ഷിക്കേണ്ടത് കേരളീയരുടെ കടമയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. തവനൂരില്‍ കേളപ്പജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളങ്കരഹിതമായ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍ ഇടംനേടിയ യഥാര്‍ഥ ജനനായകനാണ് കേളപ്പനെന്നും സാമൂഹ്യമാറ്റത്തിന് കാരണമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ പരിഷ്കര്‍ത്താവായ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്കാന് കേരളത്തിനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ തായാട്ട് ബാലന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. നിളാവിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, കേളപ്പജി സ്മാരക ട്രസ്റ്റ് സെക്രട്ടറി ഇ.ടി. മുരളീമോഹന്‍, കെ. ദാമോദരന്‍, ബിജെപി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ. രാമചന്ദ്രന്, കെ.പി. നന്ദകുമാര്‍, കെ. കൃഷ്ണകുമാര്‍, വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.
നിളാവിചാരവേദിയുടെ നേതൃത്വത്തില്‍ കേളപ്പജി സ്മാരക പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് അറിയിച്ചു. കേളപ്പജി സ്മാരക ട്രസ്റ്റ് രൂപീകരണവും ഉദ്ഘാടനം ചെയ്തു.
രാവിലെ ഒന്‍പത് മണിയോടെ തവനൂര്‍ ഹൈസ്ക്കൂളിലെ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം ഗാന്ധിയന്മാര്, രാധാമണിയമ്മ, കെ. സുകുമാരന്‍, ശിവദാസന്‍ തവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിളാ തീരത്തെ സമാധിഭൂമിയിലേക്ക് ശാന്തിയാത്ര നടത്തി.
അവിടെ താല്‍ക്കാലികമായി നിര്‍മിച്ച സ്മൃതി മണ്ഡപത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, ഗോപാലന്‍കുട്ടി മാസ്റ്റര്‍, തായാട്ട് ബാലന് എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: