തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം തള്ളിക്കളഞ്ഞ തന്ത്രികുടുംബത്തിന്റെ തീരുമാനത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സ്വാഗതം ചെയ്തു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടിക്കണക്കിന് വിശ്വാസികളെയും അയ്യപ്പഭക്തരെയും തെരുവില്‍ നേരിട്ട് ചോരപ്പുഴ ഒഴുക്കാനാണ് സര്‍ക്കാരിന്റെ ഭാവം. ക്ഷേത്രാചാരങ്ങളെയും വിശ്വാസത്തെയും അട്ടിമറിച്ച് സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള നീക്കം, ഇഎംഎസ് സര്‍ക്കാരിന്റെ ഗതിയിലേക്കായിരിക്കും പിണറായി സര്‍ക്കാരിനെ കൊണ്ടെത്തിക്കുകയെന്ന് ബിജെപി ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരമൊരു വിധി വരുന്ന തരത്തില്‍ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തിലേ ശ്രമിച്ചത്. ശബരിമലയുടെ ആചാരങ്ങളെയും പൈതൃകത്തെയും അവഹേളിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സത്യവാങ്ങ്മൂലങ്ങളും തെറ്റായ വ്യാഖ്യാനങ്ങളുമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിഷേധമുയര്‍ത്തിയ വിശ്വാസികളെ അടിച്ചമര്‍ത്താണ് ഇടതു സര്‍ക്കാരിന്റെ ശ്രമം. ഇത്തരം ഏതു നീക്കത്തെയും എന്തു വിലകൊടുത്തും നേരിടുക തന്നെ ചെയ്യും.
വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റം നിഗൂഢമാണ്. ഇത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള നീക്കവും ഹിന്ദുസമൂഹത്തിനു നേരെ കമ്യൂണിസ്റ്റുകള്‍ക്കുള്ള അസഹിഷ്ണുതയുമാണ്. കോടതിവിധിക്കാധാരമായ കേസുകളെല്ലാം ഉണ്ടായത് ഇടതുപക്ഷം കേരളം ഭരിച്ച അവസരങ്ങളിലാണ് എന്നത് ഏറെ സംശയത്തിന് ഇട നല്‍കുന്നതാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: