കൊച്ചി: ഇരുനൂറു കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാളായ കണ്ണൂര്‍ കടമ്പൂര് കുണ്ടത്തില്‍ മീരാ നിവാസില്‍ പ്രശാന്ത് കുമാര്‍(36) അറസ്റ്റിലായി.
എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ താമസിക്കുന്നത് ചെന്നൈയിലാണ്. പ്രശാന്ത് കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേര്‍ന്നാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പര്‍വീണ്‍ ട്രാവല്‍സ് എന്ന പാര്‍സല്‍ സര്‍വീസ് വഴി എഗ്മൂറില്‍നിന്നും എംജി റോഡില്‍ രവിപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിലേക്ക് സാരികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡില്‍ തന്നെ സ്ഥിതിചെയ്യുന്ന വേള്‍ഡ് വൈഡ് എന്ന എയര്‍ കാര്‍ഗോ വഴി മലേഷ്യയിലേയ്ക്ക് കടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മദ്രാസില്‍ നിന്നും നേരിട്ട് അയക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ കൊറിയര്‍ ഉടമ വിവരം എക്സൈസില്‍ അറിയിക്കുകയായിരുന്നു.
മലേഷ്യയിലെ അഡ്രസും കൊറിയര്‍ ചാര്‍ജും ഇവര്‍ നല്‍കിയതുമില്ല. തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.
അസി. എക്സൈസ് കമ്മീഷണര്‍ ടി.എ. അശോക്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ രീതിയില്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മലേഷ്യയിലേയ്ക്ക് മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീരാഗ്, പ്രവിന്റീവ് ഓഫീസര്‍ സത്യനാരായണന് എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി പ്രശാന്തിനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
എംഡിഎംഎ പിടിച്ചവര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. എറണാകുളം ഡിവിഷണല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി. അശോക് കുമാര്‍, സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സിഐ ബി. സുരേഷ്, എക്സൈസ് എസ്ഐ കെ. രാധാകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്, റോബി, ഉമ്മര്‍ എന്നിവര്‍ക്കാണ് പാരിതോഷികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: