കൊല്ലം: കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ‘ഹമാര കാര്‍ഡ്’ പദ്ധതി അവതാളത്തില്‍. കെല്‍ട്രോണിന്റെ സോഫ്റ്റ്വെയര് പ്രകാരം തയാറാക്കിയ കാര്‍ഡുകളുടെ വിതരണം ആദ്യഘട്ടത്തില്‍ ആരംഭിച്ചതല്ലാതെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്കുന്ന ആദ്യ ഔദ്യോഗികരേഖയാണ് ‘ഹമാര കാര്‍ഡ്. എന്നാല്‍ ജോലിക്കായും മറ്റും കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെല്ലാം പൂര്‍ണമായും കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല.
ആരോഗ്യം, ആഭ്യന്തരം, തൊഴില്‍, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കാര്‍ഡ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയില്‍ കേരളത്തില്‍ 25ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. തൊഴിലാളികളുടെ നാട്ടിലെയും കേരളത്തിലെയും വിലാസം, ഫോട്ടോ, ബന്ധപ്പെടാനുള്ള നമ്പര്‍, ആരോഗ്യപരമായ കാര്യങ്ങള്‍, തൊഴില്‍പരമായ സുരക്ഷിതത്വം, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, എന്നീ വിവരങ്ങളുള്പ്പെടുന്നതാണ് കാര്‍ഡ്.
കാര്‍ഡിന്റെ പകര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. എന്നാല്‍ ഇതിനായുള്ള ഉദ്യോഗസ്ഥരുടെ അഭാവവും മറ്റും പദ്ധതിയെ താറുമാറാക്കിയിരിക്കുന്നു. ഇതുമൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ പോലും ഇപ്പോഴും കേരളത്തില്‍ താമസിക്കുന്നതായാണ് വിവരം. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് വ്യാജ ഐഡി കാര്‍ഡുകള്‍ സമ്പാദിച്ച് ധാരാളം ബംഗ്ലാദേശികള്‍ കേരളത്തില്‍ ഉണ്ടെന്നുള്ള വിവരം നേരത്തെതന്നെ പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: