തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധിയില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും വിശ്വാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി കഴക്കൂട്ടം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മന്ത്രി കടകംപള്ളിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളിയും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ അടക്കമുളള ഭരണകര്‍ത്താക്കള്‍ നടത്തിയിരിക്കുന്നത്.
വിശ്വാസികളുടെ താല്പര്യങ്ങള് സംരക്ഷിച്ചുകൊള്ളുമെന്ന ഉറപ്പിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. പ്രതിജ്ഞ പരിപാലിക്കുന്നതിന് പകരം ജനങ്ങളേയും അവരുടെ വിശ്വാസങ്ങളേയും തല്ലിക്കെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ 1957 മുതല്‍ സിപിഎം ശ്രമിക്കുന്നു. തീപിടുത്തുമുണ്ടായപ്പോള്‍ ആചാരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് അന്നത്തെ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്നുമുതല്‍ ഇന്നുവരെയും ശബരിമലയ്ക്കെതിരെയുളള സിപിഎമ്മിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. സൂപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതും ശബരിമലയെ തകര്‍ക്കാനാണ്.
ജനവികാരത്തെ സര്‍ക്കാര്‍ ഉള്‍ക്കൊളളണം. ഇല്ലെങ്കില്‍ ജീവന്മരണ പോരാട്ടവുമായി ബിജെപി ഇതിനെ ഏറ്റെടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: