തിരുവനന്തപുരം: പ്രോട്ടോകോള്‍ ലംഘനം നടത്തുകയും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ സമൂഹ മാധ്യമങ്ങള്‍ വഴി അധിഷേപിക്കുകയും ചെയ്ത സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. അബ്ദുള്‍ ഹക്കിന്റെ നിയമലംഘനവും പക്ഷം പിടിക്കലും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഹക്കിനെതിരെ പരാതി നല്‍കിയിരുന്നു.
വിവിഐപികളുടെ സുരക്ഷ ഉള്‍പ്പെടെയുള്ളവ ഒരുക്കുന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറാണ്.
എന്നാല്‍ ബിജെപി മന്ത്രിമാര്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ വേണ്ട സുരക്ഷാ കാര്യങ്ങള്‍ ഒരുക്കാറില്ല. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എന്നിവര്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷാവീഴ്ച വരുത്തി.
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും അധിക്ഷേപിച്ച് ഷൈന്‍ അബ്ദുള്‍ഹക്ക് തന്റെ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് നിയമലംഘനവും നടത്തിയിരുന്നു. ഹക്കിനെതിരെ നടപടി എടുക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും നിയമ സെക്രട്ടറിയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടതു യൂണിയന് നേതാക്കള്‍ ഇടപെട്ട് രഹസ്യമായി ഫയല്‍ ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ബിജെപിയുടെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി സ്ഥലംമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: