ഹൈദരാബാദ്: എച്ച്സിയു (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി) യിലെ വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പുഫലം ബിജെപിക്കെതിരായ വിശാല സഖ്യരാഷ്ട്രീയത്തിന്റെ കാമ്പസ് പതിപ്പിന് നേരിട്ട പരാജയം കൂടിയാണ്. എസ്എഫ്ഐയുടെ പൊടിപോലും കണ്ടുപിടിക്കാനില്ലാതായി. വര്‍ഗീയവാദവും ദേശവിരുദ്ധ മുദ്രാവാക്യവും ആദര്‍ശമാക്കിയ എസ്ഐഒ-എംഎസ്എഫ് പോലുള്ളവര്‍ മൂക്കുകുത്തിവീണു. എബിവിപിയുടെ സമ്പൂര്‍ണ വിജയമാണ് ഹൈദരാബാദില്‍ കണ്ടത്.
ആറ് പൊതു സീറ്റിലും എബിവിപി ജയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞ വോട്ടിന് തോറ്റിടത്ത് ഇത്തവണ വോട്ട് ഇരട്ടിയായി. മലയാളിയായ, കോതമംഗലം സ്വദേശി അരവിന്ദ് എസ്.കുമാര്‍, കള്‍ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മലയാളിയും മലപ്പുറം ഒളവണ്ണക്കാരനുമായ പ്രണവ്. കെയാണ് എച്ച്സിയുവിലെ എബിവിപി അധ്യക്ഷനെന്നതും ശ്രദ്ധേയമായി. പ്രണവ്, 2014 ലെ യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
2010ല്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് എന്ന പുതിയ സംഘടനയുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ കൈക്കലാക്കി. മൂന്നു വര്‍ഷം തുടര്‍ച്ചയായി ആ സഖ്യത്തിന്റെ മേല്‍ക്കോയ്മയായിരുന്നു. 2012 ല്‍ സഖ്യം പിരിഞ്ഞ് എസ്എഫ്ഐ ഒറ്റയ്ക്ക് മത്സരിച്ചു. അന്ന് രണ്ടു സീറ്റില്‍ എബിവിപി ജയിച്ചു. അവരില്‍ കള്‍ച്ചറല്‍ സെക്രട്ടറി ഗൗരിപ്രിയ സോമനാഥ് മലയാളിയായിരുന്നു. 2015 മുതല്‍ എബിവിപിക്ക് ഒരു പൊതു സീറ്റിലും വിജയിക്കാനായില്ല. 2016 -ല്‍ ആയിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ.
“അരവിന്ദ് എസ്. കുമാര്‍, യൂണിയന് കള്‍ച്ചറല്‍ സെക്രട്ടറി”
ആ വര്‍ഷം എബിവിപിയെ ഒറ്റപ്പെടുത്തി എതിര്‍പക്ഷം ഒന്നിച്ച് എതിര്‍ത്തപ്പോള്‍ മലയാളിയായ ഗോപീകൃഷ്ണ അധ്യക്ഷ സ്ഥാനത്തേക്ക് തോറ്റത് 52 വോട്ടുകള്‍ക്കായിരുന്നു. 2017 ലാണ് എസ്എഫ്ഐയുടെ വിശാല സഖ്യം വന്നത്. അതില്‍ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന് (എഎസ്എ), സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (എസ്ഐഒ), മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന് (എംഎസ്എഫ്), ദളിത് സ്റ്റുഡന്റ്സ് യൂണിയന് (ഡിഎസ്യു), ട്രൈബല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന് (ടിഎസ്എഫ്), തീവ്ര ഇടതുപക്ഷക്കാരായ തെലങ്കാനാ വിദ്യാര്‍ഥി വേദി (ടിവിവി) തുടങ്ങിയവര്‍ ഉണ്ടായിരുന്നു. എബിവിപിയെ തോല്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ മുഴുവന്‍ സീറ്റും കൈക്കലാക്കി.
“പ്രണവ്”
ആ സഖ്യം ഈ വര്‍ഷം തകര്‍ന്നു. എസ്എഫ്ഐക്ക് ഒറ്റയ്ക്ക് മത്സരിക്കേണ്ടിവന്നു. എസ്ഐഒയേയും എംഎസ്എഫിനേയും ഒഴിവാക്കിയാലേ സഖ്യമുള്ളുവെന്ന അവരുടെ നിലപാട് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് അംഗീകരിച്ചില്ല. എസ്എഫ്ഐ ഒറ്റപ്പെട്ടു, തോറ്റു തുന്നം പാടി.
എബിവിപി 2016 മുതല്‍ അദര്‍ ബാക്വേഡ് കാസ്റ്റ് ഫെഡറേഷനുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്.
ആറ് പൊതു സീറ്റുകള്‍ കൂടാതെ, വിദ്യാര്‍ഥികളുടെ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഐസിസി എന്ന മൂന്നംഗ സമിതിയും എബിവിപിക്ക് കിട്ടി. അതില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ പ്രതിനിധിയെ പരിഷത്തിന് ജയിപ്പിക്കാനായത് വലിയ രാഷ്ട്രീയ സൂചനയാണെന്ന് കള്‍ചറല്‍ സെക്രട്ടറിയായി വിജയിച്ച അരവിന്ദ് കുമാര്‍ പറഞ്ഞു. ഗവേഷണ വിദ്യാര്‍ഥികള്‍ പൊതുവേ ഇടത് രാഷ്ട്രീയക്കാരാണെന്നായിരുന്നു ധാരണ. എസ്എഫ്ഐയാണ് ജയിച്ചിരുന്നതും. മലയാളി വിദ്യാര്‍ഥികളടെ വോട്ട് ഈ തവണ ധാരാളം എബിവിപിക്ക് കിട്ടിയെന്നും അരവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: