ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വിധിച്ച സുപ്രീംകോടതിയുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ഒരു മതത്തിന്റെ ആചാരത്തെ മാത്രം തെരഞ്ഞുപിടിച്ച് വിധികള്‍ പുറപ്പെടുവിച്ചാല്‍ പുരോഗമനം വരില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സുപ്രീംകോടതിയുടെ നടപടി പുരോഗമനം ലക്ഷ്യമിട്ടുള്ളതായിരുന്നെങ്കില് എല്ലാ മതങ്ങള്‍ക്കും ഇതെല്ലാം ബാധകമാക്കണമായിരുന്നെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് ജെയ്റ്റ്ലി പറഞ്ഞു.
10 വയസ്സിനും 50 വയസ്സിനും മധ്യേയുള്ള യുവതികളുടെ ശബരിമല പ്രവേശനം വിലക്കുന്ന ആചാരം റദ്ദാക്കിയ സുപ്രീംകോടതിയുടെ ഉത്തരവ് വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ സമൂഹത്തില്‍ വളരെയധികം സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഭരണഘടന എല്ലാ പൗരന്മാര്ക്കും ഉറപ്പു നല്കുന്ന ലിംഗനീതിയും തുല്യതയും ഉറപ്പാക്കുകയായിരുന്നു കോടതിയുടെ ലക്ഷ്യമെങ്കില്‍ എല്ലാ മതങ്ങള്‍ക്കും ബാധകമാക്കി വിധി പുറപ്പെടുവിച്ച് ചങ്കൂറ്റത്തോടെ നടപ്പാക്കണമായിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ അടുത്ത ഏതെങ്കിലും കേസില്‍ അതു പരിഗണിക്കാമെന്നാണ് ജഡ്ജിമാര്‍ പറയുന്നതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
പുരോഗമനപരമെന്ന് വിധിയെപ്പറ്റി ചിലര്‍ പറയുമെങ്കിലും ഉചിതമായ കേസുകളിലാണ് ഇത് പ്രയോഗിക്കേണ്ടിയിരുന്നത്. ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 21 എന്നിവ വേണമെങ്കില്‍ എല്ലാ മതാചാരങ്ങള്‍ക്കും എതിരായി ഉപയോഗിക്കാനാവുന്നതാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് കൂടുതല്‍ യുക്തിഭദ്രമെന്നും ജയ്റ്റ്ലി പറഞ്ഞു.
രാജ്യത്തെ പല ക്ഷേത്രങ്ങളിലും വിവിധങ്ങളായാണ് ആചാരങ്ങളാണ് നിലവിലുള്ളത്. മുസ്ലിം പള്ളികളും ഗുരുദ്വാരകളും അവരുടെ ആചാരങ്ങളാണ് പാലിക്കുന്നത്. ഇതിലെല്ലാം ഇടപെടാനാണോ സുപ്രീംകോടതി തുടക്കം കുറിക്കുന്നതെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: