മലയാളം
കുഴികുഴിക്കുന്നവന്‍ അതില്‍ വീഴും, കല്ല് ഉരുട്ടുന്നവന്റെ മേല്‍ അത് തിരിഞ്ഞുരുളും. വേദപുസ്തകത്തിലും അതത്രേ സത്യം. എന്നാല്‍ ബിഷപ്പിനു കുമ്പസാരം കൂദാശയല്ല. പിതാവിനെന്ത് പ്രായശ്ചിത്തവും പരിഹാരവും. പഴയ നിയമവും പുതിയ നിയമവുമൊക്കെ സത്യക്രിസ്ത്യാനികള്ക്കല്ലേ!
യഹൂദരുടെ തെറ്റായ നിയമങ്ങളെ ചോദ്യം ചെയ്തതിനാണല്ലോ യേശുവിനെ കുരിശില്‍ തറച്ചുകൊന്നത്. അതുകൊണ്ട് തന്നെ ബിഷപ്പിനു നിയമത്തിലേ വിശ്വാസമില്ല. കാനോനിക നിയമമാകട്ടെ തന്റെ വഴിക്കും. ജലന്തറിലാണ് ഭക്തനും വിവേകിയുമായ ഫ്രാങ്കോയുടെ താവളം. സ്വാഭാവികമായും സഭയുടെ അതിരൂപതയും അരമനയുമൊക്കെ അവിടെ തന്നെ. പാപരക്ഷയ്ക്കുള്ള ഉപവാസ പ്രാര്‍ത്ഥനയും നടന്നത് അവിടെ തന്നെ. ക്രിസ്തു പഠിച്ച നീതിബോധമാണത്രെ മുളയ്ക്കലിന്റെ പിടിവള്ളി. മറ്റത്താണ് ജനനം. 28 വര്‍ഷം പട്ടക്കാരനായിരുന്നു. തുടര്‍ന്നാണ് തിരുമേനിയായത്. കരുതിക്കൂട്ടിയുള്ള അക്രമത്തില്‍ മനംനൊന്തപ്പോള് ദൈവകോപത്തിന്റെ രൂപത്തിലാണത്രെ പ്രളയം വന്നത്. നോഹയുടെ കാലത്തെ പ്രളയവും അബ്രഹാമിന്റെ കാലത്തെ അഗ്നിയും ഗന്ധവും ഓര്‍മയില്ലേ. ഏതായാലും തിന്മ ചെയ്തുകൂട്ടിയാലും എല്ലാം ക്ഷമിക്കുന്ന നല്ലവനായ പിതാവിനെ സ്മരിക്കുന്നവനാണത്രെ ഫ്രാങ്കോ.
(ആളും അര്‍ത്ഥവും
– സമകാലിക മലയാളം വാരിക)
കലാകൗമുദി
ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്നു നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയാഘാതം ഇതല്ല. കൊറോണറി ധമനികളിലൊന്ന് പെട്ടെന്ന് അടഞ്ഞ് ഹൃദയ മാംസപേശിക്കുണ്ടാകുന്ന ക്ഷതമാണ് ഹൃദയാഘാതം.
ഇത് ഹൃദയസ്തംഭനത്തിന് കാരണമാകാം. ഹൃദയത്തിനുണ്ടാകുന്ന ഏതു രോഗവും ഹൃദയസ്തംഭനത്തിലേക്കു നയിക്കാം. ഹൃദയസ്പന്ദനത്തിന്റെ താളം അല്ലെങ്കില്‍ ക്രമം തെറ്റി ഹൃദയം പെട്ടെന്ന് നിശ്ചലമാകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയം തികച്ചും നിശ്ചലമാകുന്നതിനുമുമ്പ് ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനം നിലച്ച് ഹൃദയം വെറുതേ പിടയ്ക്കുന്ന അവസ്ഥയാണ് വെന്‍ട്രിക്കുലാര്‍ ഫിബ്രിലേഷന്‍. ഹൃദയം വെറുതേ പിടയ്ക്കുവാന് തുടങ്ങുമ്പോഴേ ബോധവും ശ്വാസവും നാഡിമിടിപ്പും (പള്‍സ്) നഷ്ടപ്പെടുന്നു. ഹൃദയസ്പന്ദനം നേരിട്ടു നിശ്ചലമാകുന്ന അവസ്ഥയും അപൂര്‍വമായി ഉണ്ടാകാറുണ്ട്. ഇതിനെ എസിസ്റ്റോളി എന്നു പറയുന്നു. ഇങ്ങനെ നിശ്ചലമായ ഹൃദയം മിനിറ്റുകള്‍ക്കകം വീണ്ടും പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ജീവന് തന്നെ നഷ്ടപ്പെടുന്നു.
(ഹൃദയം ഒരു അഗ്നി പര്‍വതം
– ഡോ. സി. ഭരത് ചന്ദ്രന് -കലാകൗമുദി വാരിക)
ചന്ദ്രിക
ഏകാന്തമായ പരിസരത്തില്‍ നിശ്ശബ്ദതയുടെ സംഗീതം പശ്ചാത്തലമാവുമ്പോള്‍ ദേശകാല വ്യത്യാസമില്ലാതെ നന്മയുടെ വടവൃക്ഷങ്ങളെയും സ്വച്ഛതയുടെ പാരമ്യത്തെയും സ്പര്‍ശിക്കാന്‍ നമുക്കാവുന്നു. പുസ്തകങ്ങളുടെ ലോകവും കൂടുതല്‍ വിശാലമായി തുറന്നുവരുന്നത് അപ്പോഴാണ്. പുസ്തകത്തിന്റെ ഗന്ധം കഥാപാത്രങ്ങള്‍ക്കനുസരിച്ച് നാം വേര്‍തിരിച്ചറിയുന്നു. തനിയെ എന്ന അവസ്ഥയ്ക്ക് തീറുകൊടുത്തുകൊണ്ട് വായനയുടെ പരമമായസത്ത സ്നേഹത്തിന്റെ മഞ്ഞുതുള്ളികള്‍ പോലെ നമ്മിലേക്ക് ആഗിരണം ചെയ്യുന്നു. ഓര്‍മ്മയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ആദ്യ പ്രണയനഷ്ടത്തിന്റെ വേദന മധുരതരമായ അനുഭൂതിയായി കാലം നിക്ഷേപിക്കുന്നതുപോലെയുള്ള അനുഭവമാണത്. വായനക്കാരനും കഥാപാത്രങ്ങളും തമ്മില്‍ കാലമെന്ന ഭൂപടത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നടക്കുന്ന ഏകാന്ത സംഭാഷണം ആണ്, പിന്നീടുള്ള അയാളുടെ ജീവിതത്തിന് ആകാശബലം നല്‍കുന്നത്. പലതരം വേഷങ്ങള്‍ കയ്യാളുന്ന നടന വൈദഗ്ധ്യത്തിന്റെ പകര്‍ന്നാട്ടക്കാരനായി വായനയുടെ തീരങ്ങള്‍ അയാളെ മാറ്റുന്നു. പുസ്തകങ്ങള്‍ കരുക്കള്‍ ആവുന്ന കവടിപ്പലകയിലെ ലഗ്നലക്ഷണം ഗണിക്കുന്നവനായി അയാള്‍ പരകായപ്രവേശം നടത്തുന്നു.
(വേറിട്ട ചായങ്ങളില്‍ വാക്കിന്റെ നെടുംപാതകള്‍
-രാഹുല്‍ രാധാകൃഷ്ണന്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)
കേരളശബ്ദം
കേരളത്തിന്റെ പൊതുവിലുള്ള വികസന സങ്കല്പം തന്നെ പല മട്ടിലും മാറ്റിയെഴുതേണ്ടിവരുന്ന ഒട്ടേറെ പാഠങ്ങള്‍ ഈ പ്രളയം നല്‍കുന്നുണ്ട്. തീരദേശം പോലെ മലയോര ഹൈവേ എന്നിങ്ങനെയുള്ള വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകെ ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനം ചെയ്യേണ്ടതുണ്ട്. പരിസ്ഥിതി ആഘാതം കേരളത്തിന്റെ വലിയ പ്രശ്നമാണെന്ന തിരിച്ചറിവ് ഈ പുനരവലോകനങ്ങളിലുണ്ടാവേണ്ടതാണ്. നദികളെയും നീര്‍ത്തടങ്ങളെയും മുറിച്ചു കടക്കുന്നതിനുപകരം ഒപ്പം സഞ്ചരിക്കുന്ന കടന്നുകയറ്റം കുറഞ്ഞ നിര്‍മ്മാണ സങ്കേതങ്ങള്‍ കേരളം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷം കേരളം അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച നേടിയെന്നത് അവിതര്‍ക്കിതമാണ്. ഈ വളര്‍ച്ചയുടെ ഒരു വലിയ ഘടകമായിരുന്നു നമ്മുടെ വ്യാപാര സ്ഥാപന-ഗൃഹനിര്‍മ്മാണവും വാഹനപ്പെരുപ്പവുമൊക്കെ. എന്നാല്‍ ഈ ഓട്ടമത്സരം ഏല്‍പ്പിച്ച പ്രകൃതിനാശത്തിന്റെ സമഗ്രമായ തിരുത്തലാവശ്യപ്പെടുന്ന ഒരു മുഹൂര്‍ത്തമാണിത്.
(പൊതുവിലുള്ള വികസന സങ്കല്പം തന്നെ മാറ്റിയെഴുതണം
-ഡോ. ബി. അശോക് – കേരളശബ്ദം വാരിക)
രിസാല
‘ത്രിശങ്കുസ്വര്‍ഗം’ എന്നൊരു സങ്കല്പം പുരാണങ്ങളിലുണ്ട്. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനാഗ്രഹിച്ച ത്രിശങ്കു എന്ന രാജാവ് വിശ്വാമിത്രന്റെ സഹായത്തോടെ സ്വര്‍ഗത്തിലേക്ക് റോക്കറ്റുപോലെ കുതിച്ചു. ഇതുകണ്ട ദേവേന്ദ്രന് റോക്കറ്റിന്റെ ഗതി ഭൂമിയിലേക്കു തിരിച്ചുവിട്ടു. ആപത്തു മനസ്സിലാക്കിയ വിശ്വാമിത്രന് കുപ്പിയെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ ഒരിടത്തു സ്ഥിരപ്പെടുത്തി. രണ്ടിടത്തുമല്ലാത്ത അവസ്ഥയെ കുറിക്കാന്‍ ‘ത്രിശങ്കുസ്വര്‍ഗം’ എന്നു പ്രയോഗിക്കാറുണ്ട്. എന്നാല്‍ ‘ആര്‍ക്കും ഭൂരിപക്ഷമില്ല; മന്ത്രിസഭ ത്രിശങ്കുവില്‍’ എന്നെഴുതിയാലോ? ത്രിശങ്കുസ്വര്‍ഗത്തെ ത്രിശങ്കുവാക്കിച്ചുരുക്കുന്നത് ഉചിതമല്ല. ആളെ കുത്തിത്തിരുകിയ ടൗണ്‍ ബസിലെ കിളിയുടെ ‘ഫുട്ബോള്‍ കളിക്കാന്‍ സ്ഥലമുണ്ടല്ലോ’ എന്ന തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമെത്രയായി. അതു കേള്‍ക്കുന്നവര്‍ക്കു ചിരിയല്ല കരച്ചിലാണ് വരുക. ‘ഇതെന്താ വെള്ളരിക്കാപ്പട്ടണ’മാണോ എന്ന പ്രയോഗം പലയിടത്തും കേള്‍ക്കാം. എന്താണീ വെള്ളരിക്കാപ്പട്ടണം? ആര്‍ക്കറിയാം!
(ക്ലീഷേ പ്രയോഗങ്ങള്‍
– ഡോ. കെ.വി. തോമസ് -രിസാല വാരിക)
ജ്യോതിഷരത്നം
യോഗ ശാസ്ത്രത്തിന്റെ കാതലായ സാധനയാണ് പ്രാണായാമം. ശ്വാസവുമായി ബന്ധിതമാണ് പ്രാണായാമമെങ്കിലും പ്രാണനെ സ്വാധീനപ്പെടുത്തുക എന്നതാണ് പ്രാണായാമത്തിന്റെ ഉദ്ദേശ്യം. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുമായി മനസ്സ് ചേരുമ്പോഴാണ് പ്രത്യക്ഷജ്ഞാനം ഉണ്ടാവുന്നത്. മനസ്സ് ഇന്ദ്രിയങ്ങളുമായി ചേര്‍ന്നിരിക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. മനസ്സിന്റെ ബഹിര്‍ഗമനം തടഞ്ഞ് അതിനെ ഇന്ദ്രിയങ്ങളുടെ ദാസ്യവൃത്തിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം. മനോനിയന്ത്രണം സാധ്യമായവന് പ്രത്യഹാരം ഏകദേശം വശമായി എന്നു പറയാം. കുറച്ചുകാലം പ്രത്യാഹാരം അഭ്യസിച്ചുകഴിഞ്ഞ് ആരംഭിക്കേണ്ടതാണ് ധാരണ. പൂര്‍ണമായ ഏകാഗ്രതയാണിത്. മനസ്സിനെ ചില സ്ഥാനങ്ങളില്‍, ചിന്തകളില്‍, മന്ത്രങ്ങളില്‍ നിര്‍ത്തുക എന്നതാണ് ധാരണ. ധ്യാനം എന്നത് ധാരണയിലൂടെ നേടിയ ശ്രദ്ധയെ ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോകുവാനുള്ള പ്രക്രിയയാണ്. മനുഷ്യന്റെ യുക്തിപരമായ അറിവ് മുഴുവനും നമ്മുടെ ബോധാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
(മനുഷ്യമനസ്സിനെ സമാധിയിലെ
ത്തിക്കുന്ന ശാസ്ത്രം
– ഡോ. അമ്മിണി- ജ്യോതിഷരത്നം മാസിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: