മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് വരവായി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വോട്ടെടുപ്പും ഫല പ്രഖ്യാപനവുമുണ്ടാവും. വോട്ടെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിക്കഴിഞ്ഞുവല്ലോ. രാജ്യം ഉറ്റുനോക്കുന്ന ഒരു ‘മിനി ജനറല്‍ ഇലക്ഷന് ‘ ആണിത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിലെ ജയപരാജയങ്ങള്‍ ഏറ്റവുമധികം ബാധിക്കുക പ്രതിപക്ഷത്തെയാണ്; ബിജെപിയെ അല്ല എന്നത് പ്രത്യേകം പറയേണ്ടതുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്തായാലും കഴിയും എന്ന് ബിജെപിക്ക് നന്നായി അറിയാം; അത് ഒരു വസ്തുതയുമാണ്. ഇതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലുള്ളതാണ്; രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്; കോണ്‍ഗ്രസ് ഭരണമുള്ള നാടാണ് മിസോറാം; തിരിച്ചുവരാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രത്യാശിക്കുന്ന സംസ്ഥാനമാണ്, അവരാല്‍ നിര്‍മ്മിക്കപ്പെട്ട, തെലങ്കാന. ടിഡിപിയും കോണ്‍ഗ്രസുമൊക്കെ അവിടെ കൈകോര്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ബാലറ്റ് പോരാട്ടത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഇവിടെ ഒരു പ്രധാന പ്രശ്നം പ്രതിപക്ഷനിരയിലെ കടുത്ത ഭിന്നതയാണ്. ഓര്‍ക്കുന്നുണ്ടാവും, ഏതാനും മാസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെഡിയു സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്ന ദിനത്തില്‍, കണ്ട ഒരു ചിത്രം. ഇന്ത്യയിലെ എല്ലാ ബിജെപി വിരുദ്ധരും അവിടെ വേദിയില്‍ കയറിനിന്ന് കൈകോര്‍ത്തു. നരേന്ദ്ര മോദിയെ തകര്‍ക്കാനുള്ള കര്‍മ്മ പദ്ധതിയാണ് ബാംഗ്ലൂരില്‍ രൂപപ്പെട്ടത് എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയും ചെയ്തു. ഇനിയെപ്പോഴും സര്‍വരും ഒരു മനസോടെ ഒന്നിച്ചുവരുമെന്നും അതോടെ നരേന്ദ്ര മോദിയും ബിജെപിയും ഒലിച്ചുപോകുമെന്നുമൊക്കെ വീമ്പിളക്കിയവരെയും നാം അന്ന് കണ്ടു. അതെ, ഒരു ‘മഹാഗദ്ബന്ധന്!’. അത് ദയനീയമായി തകര്‍ന്നടിയുന്ന ഒരു ചിത്രവുമായാണ് ഇപ്പോള്‍ മോഡി വിരുദ്ധര്‍ ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുന്നത്.
ബിജെപി ഇപ്പോള്‍ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അവസ്ഥയാണ് ഇവിടെ വിലയിരുത്താന്‍ ഉദ്ദേശിക്കുന്നത്. അവിടെയൊക്കെ ഏതാണ്ട് ബിജെപി- കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. അതാണ് അവിടത്തെ രാഷ്ട്രീയ ചരിത്രം. വേറെ ചില കക്ഷികള്‍ ഇല്ലാഞ്ഞിട്ടല്ല; ഉദാഹരണമായി മായാവതിയുടെ ബിഎസ്പിക്ക് മൂന്നിടത്തും കുറച്ച് വോട്ടുണ്ട്. അജിത് സിംഗിന്റെ പാര്‍ട്ടി മുന്‍പൊക്കെ രാജസ്ഥാനിലെ ജാട്ട് മേഖലയില്‍ മത്സരിച്ചിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ എന്നിവയൊക്കെ അവിടെ പേരിനുണ്ട്. ഇവരൊക്കെ ഒരു നുകത്തിന് കീഴില്‍ വന്നാല്‍ എന്താവും സ്ഥിതി എന്നത് ബിജെപിക്ക് സ്വാഭാവികമായും കണക്കിലെടുക്കേണ്ടതായുണ്ട്. ഇവിടെ, വേറൊരു ഘടകമുണ്ട്; അത് ബിജെപി സര്‍ക്കാരുകള്‍ അതിന്റെ വിവിധ പദ്ധതികളിലൂടെ ജനഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നത് തന്നെയാണ്. ബിജെപിയുടെ, പ്രധാനമന്ത്രിയുടെ, ജനപിന്തുണ വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട് എന്നത് കൂടി ഈ വേളയില്‍ പരിഗണിക്കാതെ വയ്യല്ലോ.
സാധാരണ നിലക്ക്, ഒന്നിച്ചുനിന്നാല്‍, ചിലയിടങ്ങളില്‍ എങ്കിലും വിജയിക്കാനാവും എന്ന പ്രതീതി ഉണ്ടാക്കാന്‍ ബിജെപി വിരുദ്ധര്‍ക്ക് കഴിയുമായിരുന്നു എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. അതിന് മുന്‍കയ്യെടുക്കേണ്ടിയിരുന്നത് കോണ്‍ഗ്രസാണ്; കാരണം അവരാണ് ഈ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രമുഖ ബിജെപി വിരുദ്ധ കക്ഷി. എന്നാല്‍ അതുണ്ടായില്ല. മായാവതിയെപ്പോലുള്ള ഒരു പ്രമുഖ നേതാവിനെ അവര്‍ കബളിപ്പിക്കുകയും ചെയ്തു. മായാവതിയായിരുന്നു ഈ സംസ്ഥാനങ്ങളില്‍ ഒരു പ്രധാന ഘടകം എന്നത് ഏതൊരു കണ്ണുപൊട്ടനും അറിയാം. അവര്‍ കൂടിഒന്നിച്ചുവന്നാല് ബിജെപിയെ തകര്‍ക്കാന്‍ കഴിയുമെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. അതൊക്കെ കേട്ടുകൊണ്ട് വലിയ അവകാശ വാദങ്ങളുമായി ബിഎസ്പി രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ‘ഇപ്പോള്‍ ശരിയാക്കാം’ എന്ന് പറഞ്ഞു നിര്‍ത്തി മായാവതിയെ കബളിപ്പിച്ചു എന്ന തോന്നലാണ് പൊതുവെ ഉണ്ടായത്. അതുകൊണ്ടാവണം ബിഎസ്പി മാത്രമല്ല സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
ബിഎസ്പിയെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണ് എന്ന് തോന്നുന്നു. 1989 ലാണ് ആ പാര്‍ട്ടി ലോകസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നത്. അന്നും 1999ലും അവര്‍ ഏതാണ്ട് 250 ഓളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി; എന്നാല്‍ 2004 മുതല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ തുടങ്ങി; 2014 ല്‍ 503 പേരാണ് ആ പാര്‍ട്ടിക്ക് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2013 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ക്ക് ദേശീയപാര്‍ട്ടി എന്ന അംഗീകാരം നല്കിയതും അതിന് കാരണമാവാം. 2009-ല്‍ ആറ് ശതമാനത്തിലേറെ വോട്ട് കരസ്ഥമാക്കിയ അവര്‍ക്ക് 2014ല്‍ കിട്ടിയത് വെറും 4.14 ശതമാനമാണ്. മറ്റൊന്ന്, മായാവതി കൂടി കൂടെ ഉണ്ടെങ്കിലും അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ വലിയ മാറ്റമൊന്നും കോണ്‍ഗ്രസിന്റെ ഭാവിയില്‍ ഉണ്ടാക്കില്ല എന്നതാണ്. യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തിയാല്‍ അത് വ്യക്തമാവും. വെറുതെ പറയുന്നതല്ല; കണക്കുകള്‍ അതാണ് കാണിച്ചുതരുന്നത്. ഒരു പക്ഷെ ആ പരാജയ ചിത്രം കോണ്‍ഗ്രസ് മനസ്സില്‍ കാണുന്നത് കൊണ്ടുകൂടിയാണോ മായാവതിയെ ഇതുപോലെ അവഗണിച്ചത് എന്നത് അറിയില്ല. അടുത്തിടെ പുറത്തുവന്ന ‘സി വോട്ടര്‍’ പ്രീ- പോള്‍ സര്‍വേ കാണിച്ചുതന്നതും കോണ്‍ഗ്രസിന് ഈ മൂന്ന് സംസ്ഥാനങ്ങളിലും വിജയം ഏറെ അകലെയാണ് എന്നതാണല്ലോ.
മധ്യപ്രദേശില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 45.19 ശതമാനം വോട്ടാണ് ബിജെപി നേടിയത്. അവിടെ ബിഎസ്പി ക്കും കോണ്‍ഗ്രസിനും കൂടി കിട്ടിയത് 42-43 ശതമാനമേ വരൂ. അന്ന് കോണ്‍ഗ്രസിന് 36.7 ശതമാനവും മായാവതിയുടെ കക്ഷിക്ക് 6.42 ശതമാനവും വോട്ട് കിട്ടി. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അവിടെ ബിജെപി നേടിയത് 54.76 ശതമാനം വോട്ടാണ്; കോണ്‍ഗ്രസിന് 35.35 ശതമാനവും ബിഎസ്പിക്ക് 3. 85 ശതമാനവും വോട്ട് കിട്ടി. ലോകസഭാ തിരഞ്ഞെടുപ്പില്‍ വലിയ മേല്‍ക്കൈ ബിജെപിക്കുണ്ടായിരുന്നു എന്നര്‍ത്ഥം; ഏതാണ്ട് 16 ശതമാനം വോട്ടിന്റെ വ്യത്യാസം. 2014ന് ശേഷം ബിജെപിയുടെ പിന്തുണ കൂടുകയാണ് ഉണ്ടായത് എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍; കോണ്‍ഗ്രസിന്റെ അവസ്ഥ പിന്നാക്കവും. ലോകസഭയിലേക്കുള്ളതാണ് ഏറ്റവും ഒടുവില്‍ നടന്ന വോട്ടെടുപ്പ്. അതുകൊണ്ടുതന്നെ, അവിടെ എന്തൊക്കെ സഖ്യമുണ്ടാക്കിയാലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പ്രയാസമല്ലേ?. ബിജെപിക്ക് എന്തൊക്കെ തിരിച്ചടി സംഭവിക്കുമെന്ന് പറഞ്ഞാലും അത് 16 ശതമാനത്തിലേറെ വോട്ട് നഷ്ടമാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നൊക്കെ കരുതുന്നത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലെ?. മധ്യപ്രദേശ് കണ്ട ഏറ്റവും പോപ്പുലര്‍ മുഖ്യമന്ത്രിമാരില്‍ ഒരാളായി മാറിയ ആളാണ് ശിവരാജ് സിങ് ചൗഹാന് എന്നതോര്‍ക്കുക.
ഇനി രാജസ്ഥാനിലെ കണക്കുകള്‍ ഒന്ന് നോക്കുക. അവിടെ 2013 ല്‍ ബിജെപിക്ക് ലഭിച്ചത് 45.5 ശതമാനം വോട്ടാണ്; കോണ്‍ഗ്രസിന് ലഭിച്ചത് 33.31 ശതമാനവും ബിഎസ്പിക്ക് 2.37 ശതമാനവും വോട്ടും. അവിടെയും ഇതാണ് സ്ഥിതിയെങ്കില്‍ അവര്‍ രണ്ടുപേരും ചേര്‍ന്നാലും ബിജെപിക്ക് ഇപ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവിടെ 55.61 ശതമാനം വോട്ടുകിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 30.73 ശതമാനവും മായാവതിക്ക് 2.37 ശതമാനവും വോട്ടാണ് കിട്ടിയത്. ഇതനുസരിച്ചും ആരൊക്കെ സഖ്യമുണ്ടാക്കിയാലും ബിജെപിക്ക് അവിടെ ഭീഷണിയുണ്ടാവില്ല. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏതാണ്ട് 22 ശതമാനത്തോളം വോട്ട് അധികമായാണ് നേടിയത്. അതത്രയും വോട്ട് ഇപ്പോള്‍ അവര്‍ക്ക് നഷ്ടമാവും എന്നുള്ള കണക്കുകൂട്ടല്‍ കോണ്‍ഗ്രസുകാര്‍ക്ക് നടത്താം. എന്നാല്‍ അത് നടക്കാത്ത കാര്യമാണ്. ഒരു ഉപതിരഞ്ഞെടുപ്പില്‍ അവിടെ ബിജെപി പരാജയപ്പെട്ടതാണ് ഇങ്ങനെയൊക്കെ അവകാശവാദം ഉയര്‍ത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പല്ലല്ലോ പൊതുതിരഞ്ഞെടുപ്പ്; വേറൊന്ന്, സിപിഎം, സിപിഐ, എസ്പി തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ അവിടെ മൂന്നാം മുന്നണി ഉണ്ടാക്കിയിരിക്കുന്നു. ഇക്കൂട്ടര്‍ അവിടെ വലിയ ശക്തിയൊന്നുമല്ലെങ്കിലും പ്രതിപക്ഷ കൂട്ടായ്മ നഷ്ടമാവുകയാണ്. എന്തെങ്കിലും ചില സീറ്റുകള്‍ നല്കി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലാത്ത സാഹചര്യത്തിലാണ് ഈ മൂന്നാം മുന്നണി നീക്കം.
ഛത്തീസ്ഗഢ് ആണ് മറ്റൊരു സംസ്ഥാനം. അവിടെ 2013-ല്‍ 41.04 ശതമാനം വോട്ട് ബിജെപി നേടിയിരുന്നു; ബിഎസ്പി 4.2 ശതമാനവും കോണ്‍ഗ്രസ് 40.2 ശതമാനവും വോട്ട് നേടി. ഈ കണക്ക് നോക്കിയാല്‍ ബിജെപിവിരുദ്ധ സഖ്യത്തിന് ചില സാധ്യതകളുണ്ട് എന്ന് വേണമെങ്കില്‍ പറയാം. അവിടെത്തന്നെ 2014ല്‍ ബിജെപി 49.66 ശതമാനം വോട്ടുനേടിയപ്പോള്‍ ബിഎസ്പി 4.20 ശതമാനവും കോണ്‍ഗ്രസ് 39.09 ശതമാനവുമാണ് നേടിയത്. എന്നാല്‍ 2014-ല്‍ കോണ്ഗ്രസിനൊപ്പമുണ്ടായിരുന്നവര്, പ്രമുഖ നേതാക്കളടക്കം, ഇന്ന് കൂടെയില്ല എന്നത് മറന്നുകൂടാ. അജിത് ജോഗിയാണ് അതില്‍ പ്രമുഖന്; 2016ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം സ്വന്തമായൊരു പാര്‍ട്ടി ഉണ്ടാക്കി; മായാവതിയുമായി ഇപ്പോള്‍ അവിടെ സഖ്യമുണ്ടാക്കുകയും ചെയ്തു. ആദിവാസി- പട്ടികജാതി മേഖലയില്‍ കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ഇത്തവണ കൈമോശം വരുമെന്നല്ലേ അത് കാണിക്കുന്നത്. സ്വതവേ ദുര്‍ബലമായ ആ സംസ്ഥാനത്ത് രാഹുല്‍ഗാന്ധിക്ക് ദയനീയ അവസ്ഥയാണ് വരാനിരിക്കുന്നത്. ഈ തൃകോണ മത്സരം യഥാര്‍ഥത്തില്‍ ബിജെപി ആഗ്രഹിച്ചതാണ്. അതിലേറെ പ്രധാനം, മായാവതി കോണ്‍ഗ്രസിനെ പരസ്യമായി തള്ളിപ്പറഞ്ഞു എന്നതാണ്.
ചില ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പരാജയം സംഭവിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ പ്രതീക്ഷയെക്കുറിച്ച് ചിലര്‍ സമര്‍ത്ഥിക്കുന്നത്. ഉപതെരഞ്ഞെടുപ്പല്ല പൊതുതിരഞ്ഞെടുപ്പ് എന്നത് അവര്‍ കാണാതെപോകുകയാണ്. മറ്റൊന്ന് ഉപ തിരഞ്ഞെടുപ്പുകളില്‍ സംഘടനാപരമായ ചില പാളിച്ചകള്‍ സംഭവിച്ചത് ബിജെപി നേതൃത്വം ശ്രദ്ധിക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്നതാ ണ്. ബിജെപിക്ക് ഈ സംസ്ഥാനങ്ങളിലുള്ള ശക്തമായ അടിത്തറയാണ് മറ്റൊരു ഘടകം; കോണ്‍ഗ്രസിന് അതൊക്കെ ചിന്തിക്കാനേ കഴിയില്ല. മുകളില്‍ സൂചിപ്പിച്ച വോട്ടിന്റെ കണക്കുകള്‍ വിലയിരുത്തുന്ന നിഷ്പക്ഷ ചിന്തകര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ ബോധ്യപ്പെടുന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: