പത്തനംതിട്ട: കാത്തിരുന്ന് കിട്ടിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ. പത്മകുമാറിന് മുള്‍ക്കിരീടമായി മാറി. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായതോടെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലുമാണ് സിപിഎം നോമിനിയായി ദേവസ്വം പ്രസിഡന്റ് പദവിയിലെത്തിയ പത്മകുമാര്‍. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെയുള്ള പരിഹാസപോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ഘട്ടത്തില്‍ രാജിസന്നദ്ധത അറിയിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
അയ്യപ്പഭക്തരായ കുടുംബാംഗങ്ങളും നാട്ടുകാരും രാജിക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതായും അറിയുന്നു. ഭക്തനായ കമ്മ്യൂണിസ്റ്റ് എന്ന പരിവേഷം നിലനിര്‍ത്തിയിരുന്ന പത്മകുമാറിന് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റേണ്ടിവന്നു. സുപ്രീംകോടതി ഉത്തരവ് വന്നയുടന്‍ ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്നായിരുന്നു ആദ്യപ്രതികരണം. എന്നാല്‍ മുഖ്യമന്ത്രി എതിര്‍ത്തതോടെ പത്മകുമാര്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ തന്റെ വീട്ടില്‍ നിന്ന് യുവതികളാരും മലചവിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇതോടെ പത്മകുമാറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പന്തളത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കരിങ്കൊടി കാണിക്കുകയും ആറന്മുളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
യുവതീപ്രവേശന വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം രൂക്ഷമാകുന്നതില്‍ ആശങ്കയിലുമാണ്പത്മകുമാര്. പുനപ്പരിശോധനാ ഹര്‍ജിയിലൂടെ ഭക്തരുടെ എതിര്‍പ്പിന്റെ ശക്തി കുറയ്ക്കാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പിണറായി വിഭാഗത്തിലെ പ്രമുഖരില്‍ ഒരാളാണ് മുന്‍ കോന്നി എംഎല്‍എ കൂടിയായ പത്മകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: