ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിശാല പ്രതിപക്ഷ സഖ്യമുണ്ടാവില്ലെന്നുറപ്പായി. ബിഎസ്പിക്കും സമാജ്വാദി പാര്‍ട്ടിക്കും പിന്നാലെ സിപിഎമ്മും കോണ്‍ഗ്രസുമായി ചേരേണ്ടതില്ലെന്ന് തീരുമാനിച്ചു.
ദല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്.
അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരണത്തിന് സിപിഎം തയ്യാറല്ല. മധ്യപ്രദേശിലും രാജസ്ഥാനിലും അടക്കം കോണ്‍ഗ്രസ്-ബിജെപി ഇതര മതേതര കക്ഷികളുമായി യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. തെലങ്കാനയില്‍ ബഹുജന ഇടതു മുന്നണിയുടെ ഭാഗമായി സിപിഎം മത്സരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ നിലപാട് പ്രകാശ് കാരാട്ടും കേരളാ ഘടകവും തള്ളിയിരുന്നു. ഇതിന് ശേഷം നടന്ന കേന്ദ്രകമ്മറ്റി യോഗങ്ങളില്‍ ബംഗാളിലെ നേതൃത്വം സഖ്യം സംബന്ധിച്ച വിഷയം നിരവധി തവണ ഉന്നയിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. പുതിയ സര്‍വേപ്രകാരം സിപിഎമ്മിന് രണ്ട് സീറ്റുകള്‍ മാത്രമേ ബംഗാളില്‍ ലഭിക്കൂ എന്നാണ് വ്യക്തമാക്കുന്നത്. 16 ലോക്സഭാ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതുവിധേനയും ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമാണ് ബംഗാള്‍ ഘടകം മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: