പാലക്കാട്: നീതിപീഠത്തില്‍ നിന്നും സനാതനധര്‍മ്മത്തിന്റെ അടിത്തറയിളക്കാനുള്ള നീക്കം നടക്കുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പാലക്കാട് പാര്‍വതി കല്യാണമണ്ഡപത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 52-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബസങ്കല്‍പ്പത്തിനും ധര്‍മബോധത്തിനും നീതിപീഠത്തില്‍ നിന്ന് ഭീഷണി തുടങ്ങിയിട്ടുണ്ട്. ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ കോടതിയുടെ വിഷയമല്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ കൈകടത്തുന്നതും സ്ത്രീപ്രവേശനവും കോടതിയുടെ വിഷയമല്ലെന്നും മതാചാരത്തിന്റെ വിഷയമാണെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജനക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് വിധി വന്നിട്ടുള്ളത്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു മുമ്പ് ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിമാര്‍, പന്തളംരാജകുടുംബം, വേദശാസ്ത്രവിദ്വാന്മാര്, ജ്യോതിഷര്‍, ഗുരുസ്വാമിമാര്‍, വിശ്വാസികളായ അമ്മമാര്‍ തുടങ്ങിയവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞുവേണമായിരുന്നു വിധി പ്രഖ്യാപിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സത്യവാങ്മൂലമാണ് ഇത്തരമൊരു വിധി വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിപോലുള്ള പരമോന്നത നീതിപീഠം വിധിപറയുന്നതിന് മുമ്പ് അതിന്റെ സാമൂഹികവും, സാംസ്കാരികവും, ചരിത്രപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് പരിശോധിക്കണം. എന്നാല്‍ ശബരിമല വിഷയത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ഇത് ആചാര വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിലൂടെ മാത്രമേ അനുകൂലമായ വിധി നേടിയെടുക്കാനാവൂയെന്നും സ്വാമി അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയര്മാന് പത്മശ്രീ ഡോ. പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം അഖിലഭാരതീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സമിതി സംസ്ഥാന രക്ഷാധികാരി എ.കെ.വി. നായര്‍, സംസ്ഥാനാധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി, ജന. സെക്രട്ടറി കെ. നാരായണന്‍കുട്ടി, ട്രഷറര്‍ ഇ. കുഞ്ഞിരാമന്‍നായര്‍, സെക്രട്ടറി ജി.ബി. ജിനചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: