കോട്ടയം/എരുമേലി: ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോട്ടയത്തും എരുമേലിയിലും പാലായിലും നടന്ന നാമജപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ശരണമന്ത്രങ്ങള്‍ ഉരുവിട്ട് നടന്ന നാമജപയാത്രയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ വികാരം പ്രകടമായിരുന്നു.
വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് സമ്പന്നമായ ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തില്‍ അയ്യപ്പഭക്തരുടെ വികാരം മനസ്സിലാക്കാത്ത സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പാഠം പഠിക്കേണ്ടിവരുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. എരുമേലിയില്‍ വിവിധ ഹൈന്ദവ, സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നാമജപ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ശബരിമലയുമായി ഏറെ ബന്ധമുണ്ടെന്നവകാശപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ റാന്മൂളിയെപ്പോലെ മിണ്ടാതിരുന്നു. ഇവരാണോ ക്ഷേത്രവിശാസികളായ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോകുന്നത്. സര്‍ക്കാരിന്റെ അടിമയായി മാറിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവച്ച് വിശ്വാസികളുടെ സമരത്തില്‍ മുന്‍ നിരയിലേക്ക് വരണമെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തിനിടെ ഭഗവത്ചൈതന്യം അറിയിച്ച് ശ്രീകൃഷ്ണപ്പരുന്ത് പേട്ടക്കവലയില്‍ വട്ടമിട്ടു പറന്നപ്പോള്‍ അന്തരീക്ഷം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തജനങ്ങളുടെ ശരണംവിളികള് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
യോഗത്തില്‍ പുത്തന്‍വീട്ടിലെ മൂത്ത കാരണവര്‍ പി.പി. പെരിശ്ശേരി പിള്ള, ആലങ്ങാട് സംഘം പ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, രാജേഷ് പുറയാറ്റ് കളരി, വിവിധ സാമുദായിക, ഹൈന്ദവ സംഘടന പ്രതിനിധികള്‍ ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച നാമജപയാത്രക്ക് നേതൃത്വം നല്കി.
കോട്ടയത്ത് ശബരിധര്മ്മസഭയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ നടന്ന നാമജപയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
തിരുനക്കര മഹാദേവക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര നഗരംചുറ്റി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. പാലായില്‍ മീനിച്ചില്‍ എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു നാമജപയാത്ര. യൂണിയന് ആസ്ഥാനമായ ചെത്തിമറ്റത്ത് നിന്നാരംഭിച്ച യാത്ര കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: