തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന ശബരിമല തന്ത്രി കുടുംബത്തിന്റെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടുകള്‍ സര്‍ക്കാരിന് തിരിച്ചടിയായി. സമവായ ശ്രമങ്ങള്‍ നടത്തിയാണ് കോടതി വിധി നടപ്പാക്കുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് പൊളിഞ്ഞത്.
വിധി നടപ്പിലാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച എന്നതാണ് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ഉന്നയിച്ച ചോദ്യം. എന്‍എസ്എസ്സും യോഗക്ഷേമസഭയും അടക്കമുള്ള സംഘടനകളുടെ കൂടി നിലപാടിന്റെ ഭാഗമായാണ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കായി തന്ത്രി കുടുംബം എത്തുമോ ഇല്ലയോ എന്നു നോക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി, തന്ത്രം പൊളിഞ്ഞതിന്റെ ജാള്യത വ്യക്തമാക്കുന്നതുകൂടിയായിരുന്നു.
സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തണമെന്നു പറഞ്ഞതും തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതുമൊന്നും തനിക്കറിയില്ല എന്ന നിലപാടായിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റേത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍നിന്നുള്ള അറിവ് മാത്രമേയുള്ളുവെന്നും പറഞ്ഞു കടകംപള്ളി.
ഇനി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് തന്ത്രി കുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും തന്ത്രി കുടുംബത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട യാതൊരു പ്രശ്നവും ഇപ്പോഴത്തെ വിഷയത്തില്‍ അടങ്ങിയിട്ടില്ലെന്ന് തന്ത്രി കുടുംബം മനസ്സിലാക്കിയിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇപ്പോള്‍ മുഖ്യമായിട്ടുള്ള പ്രശ്നമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് സുപ്രീകോടതിയുമായിട്ടാണ് ചര്‍ച്ച വേണ്ടതെന്ന് ബോധ്യം ഉള്ളത് കൊണ്ടാവാം ഇപ്പോള്‍ അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, കടകംപള്ളി പറഞ്ഞു
2007ല്‍ സുപ്രീംകോടതിയില്‍ വന്ന കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഒരു കമ്മീഷനെ വയ്ക്കുന്നതാവും ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് നല്ലത് എന്ന അപേക്ഷയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആ അപേക്ഷയും തള്ളിയാണ് കോടതി ഈ തീരുമാനത്തില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞത്, ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തിനെതിരായി നിലകൊണ്ട സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തലിലാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ ഒപ്പമുണ്ടാവുമെന്ന കണക്കുകൂട്ടലായിരുന്നു പിണറായിയുടേത്. എന്നാല്‍ സാമുദായികസംഘടനകളും ഹിന്ദുസംഘടനകളും ഭക്തജനങ്ങളും ഒറ്റക്കെട്ടായി തെരുവുലിറങ്ങിയതോടെ എങ്ങനെയെങ്കിലും മുഖം രക്ഷിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സമവായചര്‍ച്ച എന്ന പ്രഹസനമൊരുക്കിയത്. എന്നാല്‍ ആ നീക്കം പാളിയതോടെ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഎം നേതൃത്വം അടുത്തദിവസം കൂടിയാലോചന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: