തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ മനുഷ്യ ജീവന് രണ്ടുവില. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി ജീപ്പ് അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന് നല്‍കിയത് 20 ലക്ഷം രൂപ. എന്നാല്‍ ഡ്യൂട്ടിക്കിടെ കാര്‍ അപകടത്തില്‍പെട്ട് മരിച്ച കൊട്ടിയം പോലീസ് സ്റ്റേഷനിലെ പോലീസുകാരി ശ്രീകലയ്ക്കും കൊട്ടാരക്കരയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച വിപിന്കുമാറിനും സര്‍ക്കാരിന് നിന്ന് ഒരു രൂപ പോലും ധനസഹായം ലഭിച്ചിട്ടില്ല. കോടിയേരിയുടെ അകമ്പടിക്കിടെ പരിക്കേറ്റ രണ്ട് പോലീസുകാരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കൊട്ടിയം പോലീസ് സ്റ്റേഷനിലെ പോലീസുകാരന് നിസാര്‍ ഇപ്പോഴും നരകയാതനയിലാണ്.
തിരുവല്ലയില്‍ കോടിയേരിക്ക് സുരക്ഷ ഒരുക്കുന്നതിനിടെ 2017 സപ്തംബര്‍ പത്തിനാണ് ജീപ്പ് അപകടം. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ മരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷിനും രാജേഷിനും പരിക്കേറ്റു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും പ്രവീണിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മാറ്റിവച്ച് നിയമനവും നല്കി. പരിക്കേറ്റ പോലീസുകാരുടെ ചികിത്സാച്ചെലവ് മുഴുവനും സര്‍ക്കാര്‍ ഏറ്റെടുത്തു. 2017 ഒക്ടോബര്‍ ആറിന് ഇത് സംബന്ധിച്ച് റവന്യൂവകുപ്പ് ഉത്തരവും ഇറക്കി.
2018 ജൂലൈ 27ന് ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് കൊട്ടിയം സ്റ്റേഷനിലെ ശ്രീകല മരിച്ചത്. പോലീസുകാരന് നിസാറിന് ഗുരുതരപരുക്കേറ്റു. കൊട്ടിയത്ത് നിന്ന് കാണാതായ യുവതിയെ അങ്കമാലിയില്‍ നിന്നും തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. കൃത്യനിര്‍വഹണത്തിനിടെ മരിച്ചിട്ടും ശ്രീകലയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയില്ല. ആകെ ലഭിച്ചത് പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ.
നിസാറിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ഓര്‍മപോലും നഷ്ടപ്പെട്ടു. ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ജീവന് തിരിച്ചുകിട്ടിയത്. പതിനാറര ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചെലവായി.
പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് നല്കിയ നാലുലക്ഷം രൂപ മാത്രമാണ് സഹായം. ശേഷിക്കുന്ന തുക റീ ഇംബേഴേസ്മെന്റായി ലഭിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് നിസാര്‍. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇനിയും ലക്ഷങ്ങള്‍ വേണം.
2018 മാര്‍ച്ച് നാലിന് പുലര്‍ച്ചെ കൊട്ടാരക്കര കുളക്കടയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞ് കയറിയാണ് പോലീസ് ഡ്രൈവര്‍ വിപിന്‍കുമാര്‍ മരിച്ചത്. കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിപിന്കുമാറടങ്ങുന്ന പോലീസുകാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഒരു രൂപ പോലും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ഏഴുമാസം ആയിട്ടും ധനസഹായത്തിനുള്ള നടപടിപോലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: