തിരുവനന്തപുരം: അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനുമുന്നില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ നിര്‍ബന്ധിത ഡ്യൂട്ടിനല്‍കി തുലാമാസ പൂജയ്ക്ക് മുമ്പ് വനിതാപോലീസുകാരെയും ദേവസ്വം വനിതാ ജീവനക്കാരെയും സന്നിധാനത്തെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്മാറി.
വനിതാ പോലീസിനെ പമ്പവരെ നിയോഗിച്ചാല്‍ മതിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ശക്തമായ പ്രതിഷേധം നിയന്ത്രണാതീതമാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്മാറ്റം. ദേവസ്വംബോര്‍ഡിലെ താത്കാലിക വനിതാ ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കാനുള്ള തീരുമാനവും തത്കാലം വേണ്ടെന്നു വെയ്ക്കും.
വനിതാ പോലീസിനെ ശബരിമലയില്‍ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞിരുന്നു. അന്നുമുതല്‍ വനിതാ പോലീസുകാര്ക്കിടയില്ത്തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വനിതാ പോലീസുകാരെ അനുനയിപ്പിക്കാന്‍ പോലീസ് അസോസിയേഷന് മുഖേനയുള്ള ശ്രമവും കഴിഞ്ഞ ദിവസം പാളി. ഇതോടെയാണ് നിര്‍ബന്ധിത ഡ്യൂട്ടിക്ക് ആലോചിച്ചത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 40 പേരുടെ ലിസ്റ്റ് ഡിജിപിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഭക്തജന കൂട്ടായ്മകളിലെ പങ്കാളിത്തം സര്‍ക്കാരിനേയും സിപിഎമ്മിനെയും ഭയപ്പാടിലാക്കി. യുവതികള്‍ എത്തുംമുമ്പ് വനിതാപോലീസുകാരെ മലകയറ്റിയാല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്ന് ഉന്നത തലയോഗത്തില്‍ നിരീക്ഷണം ഉണ്ടായി. ഇതോടെ പമ്പയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാമെന്നും യുവതികള്‍ എത്തുന്നുവെങ്കില്‍ മാത്രം അവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താത്കാലിക വനിതാ ജീവനക്കാരെയും നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥിരം ജീവനക്കാരെ സമീപിച്ചെങ്കിലും സംഘടനാ പിന്‍ബലമുള്ളവര്‍ ശക്തമായി എതിര്‍ത്തതോടെ ആ നീക്കത്തില്‍ നിന്ന് പിന്മാറി. അതോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നേടിയവരെ നിയോഗിക്കാന്‍ ദേവസ്വം കമ്മീഷണര്‍ തീരുമാനിച്ച് ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. എന്നാല്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നു. ബോര്‍ഡ് പ്രസിഡന്റ് തന്നെ ദേവസ്വം കമ്മീഷണര്‍ക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് ഇരുവരെയും വിളിച്ച് മന്ത്രി ചര്‍ച്ച നടത്തി. ബോര്‍ഡിനെതിരെ ഉയരുന്ന പ്രതിഷേധച്ചൂട് മനസ്സിലാക്കിയതോടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡും തീരുമാനത്തിലെത്തി.
ഈമാസം 17 മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി വിദേശത്തേക്ക് പോകും. അതിനുമുമ്പ് വനിതാ ജീവനക്കാരെ കടത്തിവിട്ട് ആചാരം തെറ്റിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: