പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സമവായമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന തന്ത്രി കുടുംബത്തിന്റെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് ഇന്ന് നടക്കേണ്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് തന്ത്രി കുടുംബം. റിവ്യു ഹര്‍ജി നല്‍കിയശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച എന്നതാണ് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും തീരുമാനം. ഇന്നാണ് മുഖ്യമന്ത്രിയുമായി ഇരുവരും ചര്‍ച്ച നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്കുന്നതില് സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷമേ ചര്‍ച്ചയ്ക്ക് ഉള്ളൂ എന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ഇതേ നിലപാടില്‍ തന്നെയാണ് പന്തളം രാജകുടുംബവും.
കോടതിവിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ പറഞ്ഞു. അഞ്ചിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചര്‍ച്ചയ്ക്ക് ക്ഷണമുണ്ടായത്. വിശദാംശങ്ങള്‍ തിരക്കിയപ്പോള്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ച എന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കൊട്ടാരം നിര്‍വാഹകസംഘം യോഗം ചേര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയും വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയുമായിരുന്നു. സമവായത്തിന്റെ സാഹചര്യം സര്‍ക്കാര്‍ തന്നെയാണ് ആദ്യമേ ഇല്ലാതാക്കിയത്. ഇപ്പോള്‍ ചര്‍ച്ചയ്ക്കല്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനാണ് മുന്‍ഗണന. പന്തളം കൊട്ടാരം, തന്ത്രി കുടുംബം, എന്‍എസ്എസ്, അയ്യപ്പസേവാ സമാജം എന്നിവരാണ് ഹര്‍ജി നല്‍കുന്നത്. ഇന്നോ നാളെയോ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായ ഭക്തരുടെ വികാരം അതിശക്തമാണെന്ന തിരിച്ചറിവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ വിശ്വാസത്തിലെടുക്കാന്‍ ഭക്തസമൂഹവും തയാറല്ല. ചര്‍ച്ചയ്ക്കുള്ള സാധ്യത അടഞ്ഞതോടെ ശബരിമല വിഷയത്തില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ഒരു സാധ്യതയാണ് ഇല്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: