തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതു വിധിയായാലും നടപ്പാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ പുനഃപരിശോധന ഹര്‍ജി നല്‍കും. അതു കോടതിക്കു നല്കിയ ഉറപ്പിനു വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തിവേണം ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. മാസപൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഈ വാദം ഹൈക്കോടതിയിലെ കേസിലും ഉയര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സ്ത്രീ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനം മാറ്റം വരുത്തി. ഇന്ന് എല്ലാ രംഗത്തും സ്ത്രീകള്‍ മുന്നേറ്റം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ആചരങ്ങള്ക്കെതിരെ എല്ലാ കാലത്തും സംഘര്‍ഷം ഉണ്ടായിരുന്നു. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണ്. മന്നത്ത് പദ്മനാഭന്റെ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്ഷമുണ്ടാക്കുന്നവര്ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: