തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കോഴക്കഥകള്‍ അങ്ങാടിപ്പാട്ടായതോടെ പുതിയ ബ്രൂവറി, ഡിസ്റ്റിലറികള്‍ തുടങ്ങാന്‍ നല്കിയ അനുമതി പത്രം സര്‍ക്കാര്‍ റദ്ദാക്കി. ഒന്നിച്ച് നിന്ന് നവകേരള നിര്‍മാണം നടത്തേണ്ട സമയത്ത് വിവാദങ്ങള്‍ വേണ്ട എന്ന നിലപാട് സ്വീകരിച്ചാണ് അനുമതി പത്രം റദ്ദാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെൡവുകള്‍ ദിനംപ്രതി പുറത്ത് വന്നത് സിപിഎമ്മിനും സര്‍ക്കാരിനും നാണക്കേടായതിനാലാണ് അനുമതി റദ്ദാക്കിയത്.
പാലക്കാട് ഏലപ്പുള്ളി വില്ലേജില്‍ അപ്പോളോ പ്രൈവറ്റ് ലിമിറ്റഡിനും എറണാകുളത്ത് കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനുമാണ് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. തൃശൂര്‍ കേന്ദ്രീകരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
മദ്യക്കമ്പനികള്‍ തുടങ്ങുന്നതിനു പിന്നില്‍ സിപിഎം നേതാക്കളുടെ മക്കളും ബന്ധുക്കളും ഉള്‍പ്പെട്ട വന്‍ ലോബികളാണെന്ന വിവരം പുറത്ത് വന്നിരുന്നു. കമ്പനി സ്ഥാപിക്കുന്നതിന് സ്ഥലം പോലുമില്ലാതെയാണ് അപേക്ഷ നല്കി അനുമതി പത്രം സ്വന്തമാക്കിയത്. ശ്രീചക്രയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ദുബായ്, ബഹ്റിന് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നതിന് ഉള്ളതാണ്. വിദേശങ്ങളിലെ മദ്യവില്‍പ്പന ഏജന്‍സിക്ക് പിന്നിലും സിപിഎം നേതാക്കളുടെ ബന്ധുക്കളാണെന്ന ആരോപണവും പുറത്ത് വന്നിരുന്നു.
കനത്ത തിരിച്ചടി
കൊച്ചി: സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാരുടെ ബിനാമികള്‍ക്കും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച നടപടി റദ്ദാക്കേണ്ടിവന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കള്ളക്കളി ഒന്നൊന്നായി പുറത്തുവന്നതാണ് അനുമതി റദ്ദാക്കാന്‍ കാരണം. മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്കാണ് ഇവ അനുവദിച്ചിരുന്നത്. അതിനാല്‍ ബന്ധപ്പെട്ട മന്ത്രി പോലും കാണാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണ് ഫയലുകള്‍ നീങ്ങിയതും.
നാടിന്റെ പുനര്‍ നിര്‍മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാല്‍ ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് ചെറിയവിട്ടുവീഴ്ചയെന്ന് കരുതിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും വീഴ്ച അത്ര ചെറുതല്ല. ഇതിനു മുന്‍പ് ഇത്രയും വലിയ തീരുമാനങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തേണ്ടിവന്ന സമയങ്ങള്‍ അപൂര്‍വമാണ്.
പ്രളയ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാരിന് തലവേദനയായത്. വിധി നടപ്പാക്കുമെന്ന് പൊടുന്നനെ പ്രഖ്യാപിച്ചതും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡിനെക്കൊണ്ടു പറയിപ്പിച്ചതും സര്‍ക്കാരിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. അതിനു പിന്നാലെയാണ് ബ്രൂവറി വിവാദത്തില്‍ നടപടികള്‍ തിരുത്തേണ്ടിവന്നത്.
മദ്യത്തിലും തെരഞ്ഞെടുപ്പിലും ഒന്നിച്ചു നില്‍ക്കുമോ ചെന്നിത്തല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: