കൊച്ചി: യുവതി പ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് മുതലെടുപ്പ് നിലപാടാണ്. ഞായറാഴ്ച വരെ എഐസിസിയുടെ ട്വിറ്ററില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. സുപ്രീംകോടതി വിധിയെ ആദ്യദിവസം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഉപവാസസമരം സംഘടിപ്പിക്കുന്നത് ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് ആത്മാര്‍ഥത തെളിയിക്കണം. അവര്‍ സമരമുഖത്തേക്ക് നേരിട്ട് വരാന്‍ തയ്യാറുണ്ടോയെന്നും ശ്രീധരന് പിള്ള ചോദിച്ചു.
ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സ്വയം രക്ഷിക്കാനാവാത്ത ഈശ്വരന് എങ്ങനെ വിശ്വാസികളെ രക്ഷിക്കുമെന്ന് പോസ്റ്റിട്ട് അയ്യപ്പനെ പരിഹസിച്ചിരുന്നു. സ്വമേധയ ഒരു ജനവിഭാഗം പ്രതിഷേധത്തിന് ഇറങ്ങുമ്പോള്‍ ആ വികാരം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ സമരം ചെയ്ത യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സ്വന്തം കാലിന് അടിയിലെ മണ്ണ് ഒലിച്ചുപോകുമ്പോഴുള്ള പരിഭ്രാന്തിയാണ് മുഖ്യമന്ത്രിയ്ക്കെന്നും അദ്ദേഹം പറഞ്ഞു.
പരിവാര്‍ പ്രസ്ഥാനങ്ങളായ അയ്യപ്പസേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി എന്നിവര്‍ നല്കുന്ന റിവ്യൂ ഹര്‍ജിയെ പിന്തുണയ്ക്കുമെന്നും ശ്രീധരന് പിള്ള അറിയിച്ചു. ബ്രൂവറി-ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് നല്കിയ അനുമതി തിടുക്കപ്പെട്ട് റദ്ദാക്കിയതിലൂടെ പകല്‍പോലെ വ്യക്തമാണ് അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. സിപിഎം സംശയത്തിന്റെ കരിനിഴലിലാണ്. അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: