കൊച്ചി: ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതു സര്‍ക്കാരിന് ഹിന്ദു നേതൃസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കോടതി വിധി വന്നയുടന്‍ തന്നെ അത് ഏതു വിധേനയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയേയും പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡിനെയും നേതാക്കള്‍ കടന്നാക്രമിച്ചു.
ക്ഷേത്രാചാരങ്ങളില്‍ പാര്‍ട്ടിനയം കുത്തിക്കയറ്റാന്‍ ഇറങ്ങിയ ഇടതുപക്ഷം കോടതി വിധി വന്നതിന് ശേഷം ആചാര്യന്മാരുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത് പരിഹാസകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല പറഞ്ഞു.
ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തില്‍ വിശ്വാസത്തിന്റെ ഭാഗത്തുനിന്നായിരുന്നു തിരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു. കോടതിയില്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായമാണവര്‍ പറഞ്ഞത്. യുവതികളോ ആചാര്യന്മാരോ ഈ ആവശ്യം ഉന്നയിച്ചില്ലെന്നിരിക്കെ ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണിത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് സനാതന ധര്‍മത്തിന്റെ സംരക്ഷണത്തിന്റെ വിഷയമാണ്. ഭാരതത്തിന്റെ ബഹുസ്വരതയെ നശിപ്പിച്ചവരുടെ ഗൂഡശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കണ്ടത്. ആചാരാനുഷ്ഠാനങ്ങളുടെ വിധികര്‍ത്താക്കള്‍ ഹിന്ദുക്കളാണ്. ഹിന്ദുനേതൃത്വവും തന്ത്രികുടുംബവും ഒരുമിച്ചെടുക്കുന്നതാവണം ശബരിമല വിഷയത്തിലെ അവസാനവാക്ക്. വിപ്ലവം ജയിപ്പിക്കാന്‍ വിഗ്രഹം തകര്‍ക്കുകയെന്ന തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്. ബന്ധപ്പെട്ട സമൂഹമറിയാതെയാണ് സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പോലും ജനാധിപത്യപരമല്ല. പാര്ട്ടിത്തീരുമാനങ്ങള് നടപ്പാക്കാനുള്ള സ്ഥലമായി ബോര്‍ഡ് മാറി. ഹൈന്ദവര്‍ വേദനയോടെ ഏറ്റെടുക്കുന്ന പ്രക്ഷോഭമാണിത്. കേരളത്തിലെ ഹിന്ദു നേതൃത്വം ഉണര്‍ന്നിരിക്കുന്നു. അതിന്റെ ലക്ഷണമാണ് വൈകിയെത്തിയ ചര്‍ച്ചക്കുള്ള ക്ഷണം ആചാര്യ നേതൃത്വം ഒന്നടങ്കം നിഷേധിച്ചത്.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി രാജന് ഈറോഡ്, ഓള്‍ഇന്ത്യാ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ക്ഷേത്ര സമിതി സംസ്ഥാന പ്രസിഡന്റ് കൃഷ്ണവര്‍മ്മ രാജ്, എം.കെ. കുഞ്ഞോല്‍, ബാലഗോകുലം ഉപാധ്യക്ഷന്‍ രാജ്മോഹന്‍, സഹകാര്‍ ഭാരതി ദേശീയ വൈസ് പ്രസിഡന്റ് കെ.കരുണാകരന്, വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് സി.ഐ ഐസക്ക്, പി.പി. ഉദയഘോഷ് (മത്സപ്രവര്ത്തകസംഘം), എന്‍.സി.ടി.രാജഗോപാല്‍(വിദ്യാഭാരതി), വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.സരളാ പണിക്കര്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക ഡോ.ആര്യാദേവി, മാതൃസമിതി സംസ്ഥാന അധ്യക്ഷ ശാന്താ.എസ്.പിള്ള, ടി.പി.സിന്ധുമോള്‍ (ബിഎംഎസ്) കെ.എന്‍. രവീന്ദ്രനാഥ് (ലഘു ഉദ്യോഗ് ഭാരതി) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: