ശ്രീനഗര്‍: ഭീകരരുടെ ഭീഷണികള്‍ക്കും ബഹിഷ്ക്കരണ ആഹ്വാനങ്ങള്ക്കുമിടെ ജമ്മുകശ്മീരില്‍ 13 വര്‍ഷങ്ങള്‍ക്കു ശേഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രത്യക നിര്‍ദേശ പ്രകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. കശ്മീരിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്കും ജമ്മുവിലെ 15 മുനിസിപ്പാലിറ്റികളിലേക്കും ലഡാക്കിലെ രണ്ടിടത്തേക്കുമാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അഭൂതപൂര്‍വമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വോട്ട് ചെയ്യാന്‍ എത്തുന്നവരെ കൊല്ലുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണിമുഴക്കിയതിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ രാവിലെ മുതലെ നല്ല പോളിംഗാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പോളിംഗ് തീരെക്കുറവാണ്.
ഗാന്ധിനഗര്‍, ആര്‍എസ് പുര, ആര്‍ണിയ, ജൂറിയന്‍, ഖൗര്‍, അഖ്നൂര്‍, ബിഷ്ന, നൗഷേര, സുരാന്‍കോട്ട്, കാലക്കോട്ടെ എന്നിവിടങ്ങളില്‍ രാവിലെ തന്നെ പോളിംഗിന് നല്ല പ്രതികരണമായിരുന്നു. ലഡാക്കില്‍ കടുത്ത തണുപ്പ് വകവെക്കാതെയാണ് ജനങ്ങള്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 321 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1204 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്.2005ലാണ് ജമ്മുകശ്മീരില്‍ ഇതിനു മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: