മാവേലിക്കര: സര്‍ക്കാര്‍ ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ രംഗത്തിറങ്ങിയ സര്‍വെയര്‍മാര്‍ക്ക് ദുരിതം. വര്‍ക്ക് അറേഞ്ച്മെന്റായി കൂടുതല്‍പേരെ നിയോഗിച്ച താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇവര്‍ക്ക് ഇരിപ്പിടം പോലുമില്ല. ജോലി സംബന്ധമായ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
സംസ്ഥാനത്ത് 1,664 സര്‍വെയര്‍മാരാണ് ഉള്ളത്. മാസത്തില്‍ അമ്പത് ഫയലുകള്‍ തീര്‍ക്കാനാണ് ഇവര്‍ക്ക് വകുപ്പുതല നിര്‍ദേശം. പരാതിയുള്ള ഫയലുകളില്‍ റീസര്‍വെ നടത്തുന്നതിന് ആവശ്യമായ സ്കെച്ചുകളും ഫോട്ടോകോപ്പികളും എടുക്കാന്‍ വേണ്ട തുകയും നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഇത് കൂടാതെ സര്‍വെയര്‍മാര്‍ക്ക് ആവശ്യമായ മേശകള്‍, കസേരകള്‍, റെക്കാര്‍ഡുകള്‍ സൂക്ഷിക്കാനുള്ള റേക്കുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുമില്ല. 50 ഫയലുകള്‍ക്ക് ഏകദേശം 2,500 രൂപ മാസം ചിലവുവരുമെന്നാണ് സര്‍വെയര്‍മാര്‍ പറയുന്നത്. ഇതിപ്പോള്‍ സ്വന്തം കീശയില്‍ നിന്നും ചെലവാക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം സര്‍വെയര്‍മാരും. സര്വെയര്മാര്ക്കുള്ള മെഷര്‍മെന്റ് അലവന്‍സ് 2010ല്‍ നിര്‍ത്തി.
894 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയായെങ്കിലും അത്രയും തന്നെ വില്ലേജ് ഓഫീസുകളില്‍ ഇനിയും നടപടികള്‍ ബാക്കിയാണ്. റീ സര്‍വെ മാനുവല്‍ പ്രകാരം 25 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ഭൂമി അളന്നുതിട്ടപ്പെടുത്തി റെക്കാര്‍ഡ് സൂക്ഷിക്കേണ്ടതാണ്. സ്വകാര്യവ്യക്തികളുടെ സ്ഥലം അളക്കുന്നത് പിന്നീടാണ്. ഇതിന് മുമ്പ് സമ്പൂര്‍ണമായ റീസര്‍വെ സംസ്ഥാനത്ത് നടപ്പായത് ഒരു നൂറ്റാണ്ട് മുമ്പാണ്. 1968ല്‍ ആരംഭിച്ച നടപടികളാണ് ഇപ്പോഴും തുടരുന്നത്. മലബാര്‍ മേഖലയിലാണ് റീ സര്‍വെ നടപടികള്‍ ഏറ്റവുമധികം തീര്‍ക്കാനുള്ളത്. പത്തനാപുരം, പുനലൂര്‍, ചേര്‍ത്തല, വൈക്കം താലൂക്കുകളിലും തിരുവനന്തപുരം ജില്ലയിലെ ഏതാനും വില്ലേജുകളിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മൂവായിരം പരാതികളാണ് താലൂക്ക് തലത്തില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ളത്.
2019 ജനുവരി ഒന്നുമുതല്‍ റീസര്‍വെ നടപടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ വസ്തുവിന്റെ രേഖകള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. 2018 ഡിസംബറിനകം പരമാവധി പരാതികളിലും ഫയലുകളിലും തീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍വെയര്‍മാര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: