കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു. എടയന്നൂറിലെ മുൻ ലോക്കൽ സെക്രട്ടറി പ്രശാന്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ 16ാം പ്രതിയാണ് പ്രശാന്തന്.
ഷുഹൈബിനെ കൊലപ്പെടുത്തിയ കൊലയാളി സംഘത്തിന് കാര്‍ വാടകയ്ക്കെടുക്കാന്‍ പണം നല്കിയതു പ്രശാന്താണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടായെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
അതേ സമയം വധത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് ഷുഹൈബിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മുമ്പ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: