. പാര്‍ട്ടി പത്രം എടുക്കാത്ത പോലീസുകാരുടെ പട്ടികയും അണിയറയില്‍ തയാറാകുന്നു
. സിപിഎം വാര്‍ഡുകളില്‍ പിഎംഎവൈ പദ്ധതിയില്‍ വീട് ലഭിക്കണമെങ്കില്‍ വാര്‍ഷിക വരി എടുക്കണം
നെടുമങ്ങാട്: പ്രളയത്തില്‍ മുങ്ങിപ്പോയ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ വാര്‍ഷിക വരിസംഖ്യ പ്രചാരണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുത്തിനുപിടിക്കാന്‍ വീണ്ടും സിപിഎം നീക്കം. ഇതിന്റെ ഭാഗമായി ദേശാഭിമാനിയുടെ വാര്‍ഷിക വരി നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയും അണിയറയില്‍ തയാറാക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമല്ല സാധാരണക്കാരെയും ഏതു വിധേനയും ദേശാഭിമാനി എടുപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
സാലറി ചലഞ്ചില്‍ നടുവൊടിഞ്ഞ പോലീസ് ഹെഡ്കോര്‍ട്ടേഴ്സിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടിപത്രത്തിന്റെ വരിസംഖ്യയില്‍ അംഗമാക്കുന്നത്. ഭരണപക്ഷ പോലീസ് അസോസിയേഷനിലെ പിഎച്ച്ക്യു കൗണ്‍സിലറിന്റെ നേതൃത്വത്തിലാണ് കുത്തിനുപിടിച്ചുള്ള പിരിവ് നടക്കുന്നത്. വരിസംഖ്യ നല്കാന് വിസമ്മതിക്കുന്നവരുടെ പട്ടിക പാര്‍ട്ടിതലത്തില്‍ തയാറാക്കുന്നുണ്ടെന്നും മറ്റു ജില്ലകളിലേക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞയക്കുമെന്നുമാണ് ഭീഷണി.
ഒരു മാസത്തെ ശമ്പളം പിടിച്ചുപറിച്ചതിനു പുറമേ പാര്‍ട്ടി പത്രത്തിന്റെ പിരിവുകൂടി ആയതോടെ ഭരണപക്ഷ അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍തന്നെ എതിര്‍പ്പുമായി മുന്നോട്ടുവന്നു. ഇതോടെ പോലീസിന്റെ മറ്റു വിഭാഗങ്ങളില്‍ ഉടന്‍ പിരിവുവേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. സാലറി ചലഞ്ചില്‍ എസ്എപി ക്യാമ്പില്‍ ഉണ്ടാക്കിയ സമ്മിശ്ര പ്രതികരണം ഭരണപക്ഷ അസോസിയേഷനെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായി പിരിവുമായി ഇറങ്ങേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയിലൂടെ വീട് അനുവദിക്കപ്പെട്ടവര്‍ 2500 രൂപ നല്കി പാര്‍ട്ടി പത്രത്തിന്റെ വാര്‍ഷിക വരി എടുത്താല്‍ മാത്രമെ പെര്‍മിറ്റ് നല്കുകയുള്ളുവെന്ന് സിപിഎം കൗണ്‍സിലര്‍മാരുടെ ഭീഷണിയുമുണ്ട്. മൂന്നും നാലും ഘട്ടത്തില്‍ വീടു ലഭിച്ചവരുടെ പട്ടികയിലെ ഗുണഭോക്താക്കളെയാണ് പത്രത്തിന്റെ പിരിവിന്റെ പേരില്‍ ദ്രോഹിക്കുന്നത്. പദ്ധതിയില്‍ ഇടം പിടിക്കുന്നതു മുതല്‍ വീടുവയ്ക്കാനുള്ള പെര്‍മ്മിറ്റ് ലഭിക്കുന്നതു വരെ അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ കനിയണം. പാര്‍ട്ടി പത്രം വളര്‍ത്താന്‍ കുത്തിനു പിടിക്കുന്ന സിപിഎം നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ശക്തമാണ്.
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: