കൊച്ചി: സംസ്ഥാനത്തെ ശിശുക്ഷേമസമിതികള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ക്വാറം തികയാനുള്ള അംഗങ്ങള്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതികളുടെ തീരുമാനങ്ങള്‍ക്ക് പലപ്പോഴും നിയമസാധുത ലഭിക്കുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ അനാസ്ഥ മൂലം ശിശുക്ഷേമ സമിതികള്‍ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്.
നിയമപ്രകാരം ഓരോ ജില്ലയിലെയും ശിശുക്ഷേമ സമിതിയില്‍ അഞ്ച് അംഗങ്ങളും, ക്വാറം തികയാന്‍ മൂന്ന് അംഗങ്ങളുമാണ് വേണ്ടത്. തീരുമാനങ്ങള്‍ എടുക്കാന്‍ യോഗത്തില്‍ ഹാജരുണ്ടാകേണ്ട അംഗങ്ങളുടെ എണ്ണമാണ് ക്വാറം. എന്നാല്‍, സംസ്ഥാനത്തെ പല കമ്മിറ്റികളിലും ആവശ്യത്തിന് അംഗങ്ങളില്ല. ചുരുക്കം ജില്ലകളില്‍ മാത്രമാണ് മുഴുവന്‍ അംഗങ്ങളും ഉള്ളത്.
വയനാട്, ആലപ്പുഴ ജില്ലകളില്‍ ശിശുക്ഷേമ സമിതികള്‍ പിരിച്ചുവിട്ട് തൊട്ടടുത്തുള്ള ജില്ലകള്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍, അവിടെയും വേണ്ടത്ര അംഗങ്ങളില്ലാത്തതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്.
ആഴ്ചയില്‍ അഞ്ച് യോഗങ്ങള്‍ വീതം നടത്തണമെന്നാണ് നിയമം. എന്നാല്‍, പല ജില്ലകളിലും ഒന്നുമാത്രമേ നടക്കാറുള്ളൂ. ഈ സിറ്റിങ്ങിലാണ് വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ കൗണ്‍സില്‍ ചെയ്യുന്നതും. 2016ല്‍ കാലാവധി അവസാനിച്ച ശിശുക്ഷേമ സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിലും സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടില്ല.
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് നിയമനം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അധികാര വടംവലിയില്‍ ബലിയാടുകളാകുന്നത് കുട്ടികളാണെന്ന തിരിച്ചറിവ് ഇല്ലാത്തതിനാലാണ് നടപടി വൈകുന്നതെന്നാണ് സര്‍ക്കാരിനെതിരെയുള്ള ആക്ഷേപം. പതിനായിരത്തിലധികം പോക്സോ കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ആവശ്യത്തിന് കോടതികള്‍ ഇല്ലാത്തതും പ്രശ്നം അതീവ ഗുരുതരമാക്കുന്നു.
സാനു.കെ. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: