ന്യൂദല്‍ഹി: അസമിന് പിന്നാലെ ത്രിപുരയിലും പൗരത്വ പരിശോധനയ്ക്കുള്ള സാധ്യത വര്‍ധിച്ചു. ത്രിപുരയില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണിത്. ലക്ഷക്കണക്കിന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ത്രിപുരയിലുണ്ടെന്നാണ് കണക്ക്.
ത്രിപുരയിലെ പൗരത്വ രജിസ്റ്റര്‍ പുതുക്കി അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ത്രിപുര പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇടപെട്ടത്. നേരത്തെ അസമിലെ പൗരത്വ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് രഞ്ജന്‍ ഗഗോയ് അധ്യക്ഷത വഹിച്ച ബെഞ്ചായിരുന്നു. അസം പൗരത്വ കേസുമായി ബന്ധപ്പെടുത്തി ത്രിപുര ഹര്‍ജിയും പരിഗണിക്കാന്‍ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിവേലി ശക്തമായി സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പട്ടികവര്‍ഗ്ഗ സംസ്ഥാനമായിരുന്ന ത്രിപുര അനധികൃത കുടിയേറ്റം ശക്തമായതിനെ തുടര്‍ന്ന് പട്ടികവര്‍ഗ സംസ്ഥാനം അല്ലാതായി മാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കിയില്ലെങ്കില്‍ ത്രിപുരയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-സാംസ്ക്കാരിക സന്തുലിതാവസ്ഥ തകരുമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: