ന്യൂദല്‍ഹി: ശബരിമല കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് വിധിയെന്നും യെച്ചൂരി പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്രകമ്മറ്റി യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി.
ദേശീയതലത്തില്‍ ശബരിമല വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് കേരളത്തില്‍ നിലപാട് മാറ്റിയതിനെ യെച്ചൂരി വിമര്‍ശിച്ചു. ബിജെപിക്കും ആര്‍എസ്എസിനും ഒപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ബിജെപിയെ സഹായിക്കാനാണ് ഈ നടപടി. ആരെതിര്‍ത്താലും സ്ത്രീ പ്രവേശന നടപടികളുമായി പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടു പോകുമെന്നും യെച്ചൂരി പറഞ്ഞു.
വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന നിലപാടാകും പാര്‍ട്ടി സ്വീകരിക്കുക. സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത മണ്ഡലത്തില്‍ ബിജെപി വിരുദ്ധ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുമെന്നും റഫാല്‍ ഇടപാടില്‍ ദേശീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബംഗാളിലടക്കം കോണ്‍ഗ്രസുമായി സഹകരണം ശക്തമാക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രകമ്മറ്റിയോഗത്തിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: