പാരീസ്: റഷ്യന്‍ ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച കൗമാരതാരം കൈലിയന്‍ എംബാപ്പെ ഫ്രഞ്ച് ലീഗിലും ഗോളടി തുടരുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെ കാഴ്ചക്കാരനാക്കി പെത്താന്പതുകാരനായ എംബാപ്പെ പതിമൂന്ന് മിനിറ്റില്‍ നാലു ഗോളുകള്‍ നേടിയതോടെ പാരീസ് സെന്റ് ജര്മിയിന്സിന് (പിഎസ്ജി) ഉശിരന്‍ വിജയം. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് അവര്‍ ലിയോണിനെ തകര്‍ത്തു.
രണ്ടാം പകുതിയിലാണ് എംബാപ്പെയുടെ മിന്നുന്ന പ്രകടനം. തുടക്കത്തില്‍ ഗോളടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ എംബാപ്പെ 61-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പിന്നീട് തുടരെ തുടരെ മൂന്ന് തവണ കൂടി ലിയോണിന്റെ വല ചലിപ്പിച്ചു. ഇതാദ്യമായാണ് എംബാപ്പെ ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്നത്.
അവസരങ്ങള്‍ തുലച്ചുകളഞ്ഞു. അല്ലെങ്കില്‍ തനിക്ക് ഇതില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയുമായിരുന്നെന്ന് എംബാപ്പെ മത്സരശേഷം പറഞ്ഞു. ലോകകപ്പിലെ മിന്നുന്ന പ്രകടനം ഫ്രഞ്ച് ലീഗിലും തുടരുന്ന എംബാപ്പെ ലീഗിലെ ആദ്യ അഞ്ചു മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം രണ്ട് ഗോള്‍ നേടുന്ന കൗമാരതാരമായ എംബാപ്പെ റഷ്യ ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി.
തുടക്കത്തില്‍ നെയ്മറാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മറാണ് ആദ്യം സ്കോര്‍ ചെയ്ത്. ഈ വിജയത്തോടെ പിഎസ്ജി ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയിച്ച അവര്‍ ഇരുപത്തിയേഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് മത്സരങ്ങളില്‍ പത്തൊന്‍പത് പോയിന്റുള്ള ലില്ലിയാണ് രണ്ടാം സ്ഥാനത്ത്. ഒളിമ്പിക് മാഴ്സെലി ഒമ്പത് മത്സരങ്ങളില്‍ പതിനാറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: