വലന്‍സിയ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ഗോളില്‍ ബാഴ്സലോണ തോല്‍വിയില്‍ നിന്ന് കരകയറി. ലാലിഗയില്‍ അവര്‍ വലന്‍സിയയുമായി സമനില പിടിച്ചു (1-1). കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഗാരിയുടെ ഗോളില്‍ വലന്‍സിയ മുന്നിലെത്തി. കോര്‍ണര്‍കിക്ക് മുതലാക്കിയാണ് ഗാരി സ്കോര്‍ ചെയ്തത്. തുടക്കത്തില്‍ ലഭിച്ച ഈ മുന്‍തുക്കം നിലനിര്‍ത്താന്‍ വലന്‍സിയയ്ക്ക് കഴിഞ്ഞില്ല.
ഇരുപത്തിമൂന്നാം മിനിറ്റില്‍ മെസിയിലുടെ ബാഴ്സ സമനില പിടിച്ചു. ലൂയി സുവാരസും മെസിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 25 വാര അകലെ നിന്നുളള മെസിയുടെ ഷോട്ട് വലന്‍സിയയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. 61-ാം മിനിറ്റില്‍ വലന്സിയന്താരം കെവിന് ഗമീറോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേ്ക്ക് പോയി. പിന്നീട് ബാഴ്സയുടെ ഫിലിപ്പ് കുടിഞ്ഞോയ്ക്കും ഗോളടിക്കാന്‍ അവസരം ലഭിച്ചു. പക്ഷെ കുടിഞ്ഞോയുടെ നീക്കം വലന്‍സിയയുടെ ജോസ് ഗയ തടഞ്ഞു.
ലാലിഗയില്‍ ഇത് നാലാം മത്സരത്തിലാണ് ബാഴ്സയ്ക്ക് വിജയം നേടാന്‍ കഴിയാതെ പോകുന്നത്. മറ്റൊരു മത്സരത്തില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. പാബ്ളോ സരാബിയ, ബെന്‍ യഡ്ഡര് എന്നിവരാണ് സെവിയയ്ക്കായി ഗോള്‍ നേടിയത് ബൗഫാളാണ് സെല്റ്റക്കായി സ്കോര്‍ ചെയ്ത്. ഈ വിജയത്തോടെ സെവിയ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാറ് പോയിന്റുണ്ട്. എട്ട് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: