കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദക്ഷിണഭാരതത്തില്‍ വന്‍ പ്രക്ഷോഭം നടത്താനൊരുങ്ങി ഹൈന്ദവ സംഘടനകള്‍. കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനത്തിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. നവരാത്രിയോടുകൂടി ദക്ഷിണഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കും. 10ന് താലൂക്ക് തലത്തില്‍ കേരളത്തിലെ 200 കേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധം. അന്നു തന്നെ അഞ്ചു സംസ്ഥാനങ്ങളിലും ഉപരോധമുണ്ടാകും.
11ന് ഗുരുസ്വാമിമാരുടേയും ആചാര്യന്മാരുടേയും ഹിന്ദുസംഘടനകളുടെയും നേതൃത്വത്തില്‍ കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം. 12ന് പന്തളം രാജകുടുബത്തോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കല്‍ നാമജപയജ്ഞവും നടത്തും. 17ന് നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ അമ്മമാരെ അണിനിരത്തി ഉപവാസം.
ശബരിമല ആക്ഷന്‍ കൗണ്‍സിലിനും രൂപം നല്കി. രക്ഷാധികാരികളായി ശ്രീമൂലംതിരുനാള്‍ ശശികുമാര്‍ വര്‍മ (പന്തളം രാജകൊട്ടാരം), സ്വാമി ചിദാനന്ദപുരി എന്നിവരെ തെരഞ്ഞെടുത്തു. അധ്യക്ഷന്‍: അഡ്വ. ഗോവിന്ദ ഭരതന്, ചെയര്‍പേഴ്സണ്‍: കെ.പി. ശശികല (ഹിന്ദു ഐക്യവേദി), മുഖ്യസംയോജകന്‍ എസ്.ജെ.ആര്. കുമാര്‍ (വിഎച്ച്പി). കമ്മിറ്റി അംഗങ്ങള്‍. ഈറോഡ് രാജന്, സ്വാമി അയ്യപ്പദാസ്, വി.കെ. വിശ്വനാഥന് (അയ്യപ്പസേവാ സമാജം), ഇ.എസ്. ബിജു, ആര്.വി. ബാബു, കെ.പി. ഹരിദാസ്, വി. മോഹനന്, വി.ആര്. രാജശേഖരന്, കെ.എസ്. നാരായണന്, എ.പി. ഭരത്കുമാര്‍, ബിന്ദു മോഹനന്, സരള എസ്.പണിക്കര്‍ (ക്ഷേത്ര സംരക്ഷണ സമിതി), പുഷ്പ പ്രസാദ്.
സ്വന്തം ലേഖകന്‍
പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് ശബരിമല സംരക്ഷണ യാത്ര
കൊച്ചി: കോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിനെതിരെ ഈ മാസം 10 മുതല്‍ 15 വരെ ദേശീയ ജനാധിപത്യസഖ്യത്തിന്റെ (എന്‍ഡിഎ) നേതൃത്വത്തില്‍ ശബരിമല സംരക്ഷണ യാത്ര നടത്തും. ഹിന്ദുമത വിശ്വാസികള്‍ മുന്‍കൈ എടുത്ത് ജനാധിപത്യരീതിയിലുള്ള സഹനസമരം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള യാത്ര നയിക്കും. അയ്യപ്പന്റെ ജന്മസ്ഥാനമായ പന്തളത്തുനിന്ന് പത്താം തീയതി പുറപ്പെട്ട് തെക്കന്‍ ജില്ലകളിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് ലോങ് മാര്‍ച്ച് നടത്തും. ബിഡിജെഎസ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ പങ്കെടുക്കും.
തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ഒക്ടോബര്‍ 17ന് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ ശബരിമലയോട് ബന്ധപ്പെട്ട പൂങ്കാവന പ്രദേശത്ത് ഉപവാസ പ്രാര്‍ഥനായജ്ഞം നടത്തും. വിശ്വാസം സംരക്ഷിക്കാനുള്ള ശ്രമത്തില്‍ പ്രതിരോധനിര സൃഷ്ടിക്കാനും ബിജെപി മുന്നിട്ടിറങ്ങും. ഹിന്ദുസംഘടനകള്‍ നടത്തുന്ന സമരത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. ഇതേ ദിവസങ്ങളില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹിന്ദുമതവിശ്വാസികളെ ഭിന്നിപ്പിച്ചുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയെന്നതാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദുക്കളെ പലതട്ടുകളിലാക്കി വിധ്വംസക രാഷ്ട്രീയമാണ് പിണറായി വിജയന്റെ ലക്ഷ്യം.
ഇത് രാഷ്ട്രീയ പ്രശ്നമാക്കാന്‍ ദേശീയ ജനാധിപത്യസഖ്യം ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയാണ് സിപിഎം.
വിധിയെക്കുറിച്ച് കൂടുതല്‍ പഠിക്കാതെ കോടതിവിധിയുടെ മറവില്‍ ശബരിമലയുടെ പ്രസക്തിയില്ലാതാക്കാനാണ് അവരുടെ ശ്രമം. ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വാക്കുകള്‍ക്ക് സ്ഥിരതയില്ലാതായി.
മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്ക്കാന് തന്ത്രി കുടുബവും പന്തളം രാജകുടുംബവും തയാറായില്ല എന്ന ഒറ്റക്കാരണത്താല്‍ അവരെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: