തിരുവനന്തപുരം: സിപിഎം എംഎല്‍എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
19 വര്‍ഷം മുമ്പ് കോടീശ്വരന് എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ പറയുന്നു.
ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്പയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് നടന് മുകേഷ് പറഞ്ഞു. ആരോപണം ചിരിച്ച് തള്ളുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി. ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: