ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) തനിച്ച് മത്സരിക്കുമെന്ന് ആവർത്തിച്ച് പാർട്ടി അധ്യക്ഷ മായാവതി. സഖ്യത്തിനായി കോൺഗ്രസിനോട് സീറ്റുകൾ ഒരിക്കലും യാചിക്കില്ലെന്നും മായാവതി വ്യക്തമാക്കി. മാന്യമായ സീറ്റുകൾ മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്നും ഇതുവരെ സീറ്റുകളുടെ പങ്കിടൽ നടന്നിട്ടില്ലെന്നും മായാവതി പറഞ്ഞു.
ഛത്തീസ്ഗഢിൽ കോൺഗ്രസിനെ തഴഞ്ഞ് അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഢുമായി (ജെസിസി) ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനു ശേഷമാണ് മായാവതിയുടെ ഇത്തരത്തിലുള്ള പരാമർശം വന്നിരിക്കുന്നത്. അതേ സമയം രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പി തനിച്ച് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി.
കോൺഗ്രസിനെ കണക്കിന് വിമർശിക്കാനും മായാവതി മറന്നില്ല. കോൺഗ്രസ് പാർട്ടി ധാര്ഷ്ട്യരീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ മായാവതി കോൺഗ്രസ് പാർട്ടിയുടെ അഴിമതിയും തെറ്റുകളും ജനങ്ങൾ മറന്നിട്ടില്ലെന്നും പറഞ്ഞു. അവർ തങ്ങളുടെ തെറ്റു തിരുത്തുന്ന യാതൊരു ലക്ഷണവും കാണുന്നില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.
ബിഎസ്പി-കോൺഗ്രസ് സഖ്യത്തെ സത്യസന്ധമായിട്ടാണ് രാഹുൽ ഗാന്ധി-സോണിയ ഗാന്ധി എന്നിവർ നോക്കികാണുന്നതെന്നാണ് തനിക്ക് തോന്നുന്നത്. എന്നാൽ കോൺഗ്രസ് നേതാവായ ദിഗ്വിജയ് സിംഗ് സഖ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മായാവതി പറഞ്ഞു. അവർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ വകുപ്പുകളെ ഭയപ്പെടുകയാണെന്നും മായാവതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: