ലുധിയാന: താന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപജീവനത്തിന് വേണ്ടി പകോട വില്‍പ്പന നടത്തിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും കളിയാക്കിയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പകോട വില്‍പ്പന നടത്തി സമ്പന്നനാകാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് പഞ്ചാബിലെ ലുധിയാനയിലുള്ള പകോട വില്പ്പനക്കാരന്.
വെള്ളിയാഴ്ച ‘പന്ന സിംഗ് പകോര്വാല’ എന്ന പകോട വില്പ്പനക്കാരന് ആദായനികുതി വകുപ്പിലേക്ക് അടച്ചത് 60 ലക്ഷം രൂപ.ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധനയ്ക്കുശേഷമായിരുന്നു ഇത്. കടയുടമ നികുതി വെട്ടിക്കുന്നുവെന്ന വ്യക്തമായ വിവരത്തെ തുടര്‍ന്ന് മോഡല്‍ ടൗണിലും ഗില്‍ റോഡിലുമുള്ള ഔട്ട്ലെറ്റുകളിലുമായിരുന്നു പരിശോധന.
പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഡി.എസ്. ചൗധരിയുടെ നേതൃത്വത്തിലുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സാമ്പത്തിക രേഖകള്‍ മാത്രമല്ല സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ദിവസവില്‍പ്പന പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ രണ്ടു ഔട്ട്ലെറ്റുകളുടെയും ക്യാഷ് കൗണ്ടറുകളില്‍ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ദിവസവില്‍പ്പന അടിസ്ഥാനപ്പെടുത്തി ഏകദേശ വാര്‍ഷിക വരുമാനം തിട്ടപ്പെടുത്തി. തുടര്‍ന്ന് ഉടമ നല്കിയ ആദായനികുതി റിട്ടേണുകളുമായി താരതമ്യം ചെയ്തു.
പകോറ കടയുടെ ഉടയമയായ ദേവ് രാജുമായി ടൈം ഓഫ് ഇന്ത്യ ബന്ധപ്പെട്ട് വെളിപ്പെടുത്താത വരുമാനമായി 60 ലക്ഷം രൂപ നല്കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 1952-ലാണ് പരേതനായ പന്ന സിംഗ് ഗില്‍ റോഡില്‍ പകോറ കട ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കട ഭക്ഷണ പ്രേമികളുടെ ഇഷ്ടയിടമായി മാറി. സംസ്ഥാനത്തിന് പുറത്തേക്കും പ്രശസ്തി വ്യാപിച്ചു. പനീര്‍ പകോറയും ദാഹി ഭല്ലയും ഇവിടുത്തെ പ്രത്യേകതയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസുകാരുമൊക്കെ ഇവിടെ പതിവായി എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: