ഇസ്ലാമാബാദ് ; പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസര്‍ ഗുരുതര രോഗം ബാധിച്ച് കിടപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിനും,വൃക്കയ്ക്കുമാണ് ഗുരുതര രോഗം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇയാളിപ്പോള്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഉന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം മസൂദ് തന്റെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ചുമതലകള്‍ സഹോദരങ്ങള്‍ക്ക് കൈമാറിയതായും ഇന്ത്യന്‍ രഹസ്യാന്വേഷണം വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയിലുള്‍പ്പെടുത്താനുള്ള യു എന്‍ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു.അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ വസ്തുതാപരവും രേഖാമൂലവുമുള്ള തെളിവില്ല എന്നുമാണ് ചൈന ഉയര്‍ത്തിയ വാദം.
ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാകാതെ പോയത്.1999ല്‍ ഭീകരര്‍ റാഞ്ചിയ വിമാനമായ ഐ.സി-814ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായാണ് ഇയാളെ ജയിലില്‍ നിന്നു മോചിപ്പിക്കേണ്ടി വന്നത്.
പഠാന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അസ്ഗര്‍, വീഡിയോ പുറത്തു വിട്ടിരുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: