പെരിയ (കാസര്‍കോട്): പെരിയ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടകം. ഹൈദരാബാദ് കേന്ദ്രീയ സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ പേരില്‍ നടത്തിയ പ്രക്ഷോഭവും കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രചാരണവും പോലെ കേരളത്തിലും നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു.
തിങ്കളാഴ്ച കാലത്ത് അഖില്‍ ജയ എന്ന വിദ്യാര്‍ഥി, കാമ്പസ് പ്രവര്‍ത്തന സമയത്തിനുമുമ്പ് ഗ്രൗണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തി. കൈത്തണ്ട മുറിച്ചായിരുന്നു ശ്രമം. അഖിലിനെ ബൈക്കില്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെ സര്‍വകലാശാലയുടെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പ്രചാരണം നടത്തി. തൊട്ടടുത്ത പെരിയ പോളി ടെക്നിക് വിദ്യാര്‍ഥികള്‍ എത്തി സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന് വിഭാഗം ഉപരോധിച്ച് സമരം നടത്തുകയായിരുന്നു. സമരം തുടരുകയാണ്.
കാമ്പസില്‍ ഏറെനാളായി എസ്എഫ്ഐ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം നടത്തുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ അഖില്‍ എന്ന രണ്ടാം വര്‍ഷ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്റ്റഡീസിലെ വിദ്യാര്‍ഥി, വൈസ് ചാന്‍സിലറെയും മറ്റും അശ്ളീലം പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. ഫേസ്ബുക് പോസ്റ്റിലെ ആക്ഷേപത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ നടപടിയെടുത്തു. സ്ഥലം എംപി: പി. കരുണാകരന്, എംഎല്‍എ: കെ. കുഞ്ഞിരാമന്, വിദ്യാര്‍ഥിയൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി വിവിധ തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു നടപടി. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന് രണ്ടാഴ്ച മുമ്പ് തീരുമാനിച്ചിരുന്നു.
എന്നാല്‍, വിസി അധ്യക്ഷനും കേന്ദ്ര മാനവശേഷി വകുപ്പ് പ്രതിനിധികളും മറ്റും അംഗങ്ങളായ സമിതിയുടെ യോഗം ചേര്‍ന്നിട്ടില്ല. വിസി വിദേശത്താണ്, 21 നേ എത്തൂ. അതിനിടെയാണ് ആത്മഹത്യാ നാടകവും സമരവും.
സമരക്കാര്‍ പിവിസി: ഡോ. ജയപ്രസാദിനെതിരേയാണ് മുദ്രാവാക്യം വിളിക്കുന്നത്. പിവിസിയെ അപായപ്പെടുത്തുമെന്ന ടെലിഫോണ്‍ ഭീഷണിയെ തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാവുള്‍പ്പെടെയുള്ള ചിലര്‍ക്കെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള വിരോധമാണ് പിവിസിക്കെതിരേയുള്ള നീക്കത്തിന് അടിസ്ഥാനം.
ഇന്ന് കാമ്പസില്‍ വിസിയും രജിസ്ട്രാറും ഹാജരില്ല. ഈ സാഹചര്യത്തില്‍ ചുമതലക്കാരനായ പിവിസിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ കയറ്റി സമരം നടത്തുകയായിരുന്നു. പോളിടെക്നിക്കിലെ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളാണ് സമരക്കാരിലേറെയും. എംഎല്‍എയും മറ്റ് നേതാക്കളുമെത്തി വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: