മട്ടന്നൂര്‍: ഡിസംബറില്‍ യാഥാര്‍ത്ഥ്യമാവുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ 4000 മീറ്റര്‍ ആകുന്നതോടെ ജംബോ വിമാനങ്ങള്‍ കൂടുതലിറങ്ങും. അതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി മട്ടന്നൂരിലെ വിമാനത്താവളം മാറും. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ 55 ശതമാനം യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കുറയും.
മറ്റു വിമാനത്താവളത്തില്‍ നിന്നും വ്യത്യസ്തമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമെന്ന പ്രത്യേകതയുണ്ട്. പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനും നേരത്തെ പരിസ്ഥിതി ആഘാതപഠനം നടത്തിയിരുന്നു. ന്യൂ ഡല്‍ഹിയിലെ എന്വയണ്മെന്റല് എഞ്ചിനിയേഴ്സ് ആന്‍ഡ് കണ്സല്ട്ടന്സും തിരുവനന്തപുരത്തെ സെന്‍ട്രല്‍ എന്വയണ്മെന്റല് സയന്‍സ് സ്റ്റഡീസും ചേര്‍ന്നാണ് പരിസ്ഥിതി സര്‍വ്വേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. ഗോവ, നവി മുബൈ എന്നിവയാണ് നിര്‍മ്മാണത്തിലുള്ള മറ്റു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍. വ്യോമയാന പ്രവര്‍ത്തന മേഖല, യാത്രക്കാരുടെ മേഖല, സാങ്കേതിക മേഖല, കാര്‍ഗോ മേഖല, വിമാനങ്ങള്‍ സര്‍വ്വീസ് ചെയ്യുന്ന സ്ഥലം, കയറ്റിറക്കുമേഖല, സ്വതന്ത്ര വ്യാപാര മേഖല എന്നിവ സംബന്ധിച്ചും പഠനം നടത്തുകയുണ്ടായി. രാജ്യാന്തര യാത്രക്കാര്‍ വര്‍ഷത്തില്‍ ശരാശരി 13 ലക്ഷം എന്നാണ് കണക്കാക്കിയത്. ദിവസവും 27 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും തിട്ടപ്പെടുത്തി. 110 കിലോലിറ്റര്‍ വെള്ളം ദിനംപ്രതി ആവശ്യമുണ്ടാകും. കുടിവെള്ളം മാത്രമായി 68 കിലോലിറ്റര്‍ വെള്ളം വേണം. മലിനജലം പുറന്തള്ളുന്നത് ദിനംപ്രതി ശരാശരി 46 കിലോലിറ്ററും മലിനജല ശുദ്ധീകരണ ശേഷി ദിവസം 42 കിലോലിറ്ററും എന്നാണ് കണക്കാക്കിയത്. 517 കിലോഗ്രാം ഖരമാലിന്യങ്ങള്‍ ദിവസേന ഉണ്ടാകും. 2500 കിലോവാട്ട് വൈദ്യുതിയും വേണ്ടിവരും. മലനിരകളും വനപ്രദേശവുമായിരുന്ന മൂര്‍ഖന്‍ പറമ്പിലെ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചു മാറ്റിയതിനാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാന്‍ സമീപ പ്രദേശങ്ങളില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: