പയ്യന്നൂര്‍: കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ച് വഴിയാത്രക്കാരനായ മത്സ്യവില്പ്പനക്കാരന് മരിച്ചു. അപകടം വരുത്തി നിര്‍ത്താതെ പോയ ബസ്സ് കാഞ്ഞങ്ങാട് വെച്ച് പിടികൂടി. ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ പയ്യന്നൂര്‍ എടാട്ട് പിഇഎസ് വിദ്യാലയത്തിനടുത്താണ് അപകടം. എടാട്ട് പറമ്പത്ത് എകെജി വായനശാലക്ക് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മത്സ്യവില്പ്പനക്കാരന് പൈതലേന്‍ ഗണേശനാ (52) ണ് മരിച്ചത്. രാത്രി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഗണേശനെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ അപകടം വരുത്തിയ ബസ്സ് നിര്‍ത്താതെ പോവുകയായിരുന്നു. ബസ്സിടിച്ച് തെറിച്ചുവീണ് ഗണേശന് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് പിന്നീട് അതുവഴി വന്നവരാണ് കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏത് വാഹനമാണ് ഇടിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ബസ്സാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞ്. ബസ്സ് കാഞ്ഞങ്ങാട് വെച്ച് പിടികൂടിയതായി പോലീസ് അറിയിച്ചു.
ഭാര്യ സി.ശോഭ. മക്കള്‍: ഗ്രീഷ്മ, ഗ്രീനാ ലക്ഷ്മി, ജിഷ്ണ. മരുമകന്: അജീഷ്. സഹോദരങ്ങള്‍: ശേഖരന്, കൗസല്യ, ചന്ദ്രമതി, നന്ദിനി, സരോജ്, പരേതനായ ബാലന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: