കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ റേഡിയേഷനെ പ്രതിരോധിക്കാന്‍ ജൈവ ചിപ്പ് കണ്ടെത്തിയതായി ഇരിട്ടി കുന്നോത്ത് ഗൃഹജ്യോതി ഗോശാല അധികൃതര്‍. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യ ശരീരത്തില്‍ ഏല്ക്കുന്ന വിവിധ തരത്തിലുളള റേഡിയേഷന് തികച്ചും പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ പരമാവധി ലഘൂകരിക്കാമെന്ന് ഇവര്‍ അവകാശപ്പെടുന്നു. പഞ്ചഗവ്യം, ചകിരിചോറ്, കുളിര്‍മാവിന്റെ പശ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജൈവചിപ്പ് ഫോണിന്റെ കവറില്‍ ഇട്ട് ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് ഗൃഹജ്യോതി എന്ന പേരില്‍ ആന്റിറേഡിയേഷന്‍ ചിപ്പ് പുറത്തിറക്കി. ചിപ്പ് ഉപയോഗിച്ച മൊബൈലും ചിപ്പില്ലാത്ത മൊബൈലും വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതിലൂടെ ചിപ്പ് ഉപയോഗിക്കുമ്പോള്‍ റേഡിയേഷന് കുറയുന്നതായി കണ്ടെത്തിയതായി ഇവര്‍ പറഞ്ഞു. ചിപ്പ് ഉപയോഗിച്ച മൊബൈല്‍ പരിസരത്ത് വെച്ചും വെറും മൊബൈല്‍ ഉപയോഗിച്ചും പയറുല്പ്പന്നങ്ങള് മുളപ്പിച്ചാല്‍ ഉണ്ടാകുന്ന വിത്യസ്തത ആര്‍ക്കും പരീക്ഷിക്കാവുന്നതാണെന്നും മൊബൈല്‍ ഫോണ്‍ വെറുതെ കയ്യില്‍വെച്ച് ബലം പ്രയോഗിക്കുമ്പോഴും ചിപ്പ് ഫോണോടൊപ്പം ഘടിപ്പിച്ച് ബലം പ്രയോഗിക്കുമ്പോഴുമുളള വ്യത്യാസവും ചിപ്പ് റേഡിയേഷനെ തടയാന്‍ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നതായും ഇവര്‍ പറഞ്ഞു.
ജൈവ ചിപ്പിന്റെ ആധികാരികതയും പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ അടിത്തറയും പഠിക്കുന്നതിനായി കണ്ണൂര്‍ സര്‍വ്വകലാശാല ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പുതിയ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഇവര്‍ പറഞ്ഞു. പരീക്ഷണം നടത്തി ആന്റി റേഡിയേഷന് ചിപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയവശം കണ്ടുപിടിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് ചിപ്പുകള്‍ അയച്ചു കൊടുക്കും. കൈകൊണ്ട് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നമായ ചിപ്പിന്റെ ജിഎസ്ടിയെ സംബന്ധിച്ച് സെയില്‍ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം കിട്ടിക്കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചിപ്പ് ലഭ്യമാക്കുമെന്നും ഏതാണ്ട് 200 രൂപയില്‍ താഴെ രൂപയ്ക്ക് ചിപ്പ് വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. കുന്നോത്തെ ഗൃഹജ്യോതിയെന്ന ഗോശാലയില്‍ 14 നാടന്‍ പശുക്കളില്‍ നിന്നും ലഭ്യമാവുന്ന പശുവിന്റെ ഗവ്യങ്ങളാണ് ജൈവ ചിപ്പ് നിര്മ്മാണത്തിന്ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലവൂര്‍ ജോണ്സണ് ,വിജയന് നമ്പ്യാര്‍, റിട്ട.കേണല്‍ ആന്റണി, പി.പി.നസീര്‍, പി.ജി.ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: