ഇരിട്ടി: ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്ന ഇരിട്ടി മാക്കൂട്ടം പെരുമ്പാടി ചുരം പാത ബസ്സുകളടക്കമുള്ള യാത്രാ വാഹങ്ങള്‍ക്കായി ഉപാധികളോടെ കര്‍ണ്ണാടക സര്‍ക്കാര്‍ തുറന്നു കൊടുത്തു. ഇന്നലെ മുതല്‍ കേരള, കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ഇതുവഴി ഓടിത്തുടങ്ങി. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് യാത്രാനുമതി. ആറ് ടയറില്‍ കൂടുതലുള്ള ടോറസ് പോലുള്ള ഭാരവാഹനങ്ങള്‍ക്ക് യാത്രാവിലക്ക് നിലനില്ക്കും. നാല്‍പ്പത് കിലോമീറ്ററില്‍ കൂടതല്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനും വിലക്കുണ്ട്.
കഴിഞ്ഞ ജൂണില്‍ കനത്ത മഴയില്‍ ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് പതിനാറ് കിലോമീറ്ററ്റോളം വരുന്ന ഈ കാനന പാത തകര്‍ന്നത്. നാലോളം ഇടത്ത് റോഡ് പാടേ ഇടിഞ്ഞുവീണതും മലവെള്ളം കുത്തിയൊഴുകി മാക്കൂട്ടം ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന പാലത്തിന് ബലക്ഷയം നേരിട്ടതും ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിന് ഇടയാക്കി. മണല്‍ച്ചാക്കുകളും മറ്റും നിരത്തി പാലവും റോഡും ബലപ്പെടുത്തിയ ശേഷം ഒരു മാസം കഴിഞ്ഞു ചെറിയ യാത്രാവാഹനങ്ങള്‍ക്കുള്ള വിലക്ക് ഉപാധികളോടെ നീക്കി. കണ്ണൂര്‍ ജില്ലയില്‍ നിന്നും ബംഗളൂരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളില്‍ എത്തിച്ചേരാനുള്ള എളുപ്പവഴി അടഞ്ഞതോടെ മേഖലയിലെ യാത്രക്കാര്‍ ദുരിതത്തിലായി. നൂറു കിലോമീറ്ററിലധികം ചുറ്റി പാല്‍ചുരം, പെരിയ ചുരങ്ങളിലൂടെ ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നു. ഏതാനും ആഴ്ച മുന്‍പ് കര്‍ണ്ണാടക സര്‍ക്കാര്‍ വീരാജ്പേട്ട മുതല്‍ കേരളാ അതിര്‍ത്തിയായ കൂട്ടുപുഴ വരെ കര്‍ണ്ണാടക മിനി ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വലിയ ബസ്സുകള്‍ അടക്കമുള്ള വാഹങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. താല്‍ക്കാലികമായി മണല്‍ച്ചാക്കുകളും മറ്റും നിരത്തി പുനര്‍ നിര്‍മ്മിച്ച പാതയില്‍ പല ഘട്ടങ്ങളിലായി ഭാരം താങ്ങാനുള്ള ശേഷി പരിശോധിച്ച ശേഷമാണ് കുടക് അസി.കമ്മീഷണര്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: