കോട്ടയം: ശബരിമലയെ തകര്‍ക്കുകയാണ് സ്റ്റാലിന് ആരാധകനായ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. സിപിഎമ്മിന്റെ ലക്ഷ്യവും അതുതന്നെയാണ്. 1956 മുതല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എകെജി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍തന്നെ പരാജയപ്പെടുത്തിയിരുന്നു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവര്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല കേസില്‍ സത്യവാങ്മൂലം കൊടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രമല്ല കേരളമാണ് തീരുമാനം എടുക്കേണ്ടത്. മറിച്ചുള്ള വാദം തെറ്റാണ്. മറ്റ് ഉദാഹരണങ്ങള്‍ വച്ച് ശബരിമലയെ വിലയിരുത്താനാവില്ല. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് വിശ്വാസങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ലെന്ന വിധി അംഗീകരിക്കാനാവില്ല. കോടതി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെക്കുറിച്ച് തെളിവെടുക്കാന്‍ കോടതി തയ്യാറായില്ല. വിശ്വാസത്തെ സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: