പൊന്‍കുന്നം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. ആദ്യം കടുത്ത നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് സമരപരിപാടികള്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ്.
യുവതീപ്രവേശനം സംബന്ധിച്ച് സമരത്തിനിറങ്ങേണ്ടെന്ന നിലപാടാണ് കഴിഞ്ഞദിവസത്തെ യുഡിഎഫ് യോഗത്തിലെ തീരുമാനം. യുഡിഎഫ് തീരുമാനത്തോടെ കോണ്‍ഗ്രസും സമരപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായി. കോടതിവിധിയില്‍ എതിര്‍പ്പുമായി ഭക്തജന സംഘടനകള്‍ ശക്തമായി രംഗത്തു വന്നതോടെയാണ് സിപിഎം നേതൃത്വം അപകടം മനസ്സിലാക്കിയത്. തുടര്‍ന്നാണ് കോടതിവിധി നടപ്പാക്കും മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. ആദ്യത്തെ കര്‍ക്കശനിലപാട് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. ഇതില്‍ നിന്ന് തലയൂരാനാണ് സ്ത്രീപ്രവേശനത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ കലാപനീക്കം നടക്കുന്നതായി ആരോപണം ഉന്നയിച്ചത്.
കോടതി വിധി വന്നപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ തടഞ്ഞത് മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളതെന്നാണ് പിണറായി വിജയന് പറഞ്ഞത്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത കണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം മലക്കം മറിഞ്ഞത്.
എന്‍എസ്എസും തന്ത്രികുടുംബവും പന്തളം കൊട്ടാരവും ശക്തമായ നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ചയെന്ന സര്‍ക്കാരിന്റെ നാടകം പൊളിഞ്ഞു. കോടതി വിധി വന്നപ്പോള്‍ പ്രശ്നം രൂക്ഷമാക്കാതെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ പലതും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും ശ്രമിക്കാതെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സിപിഎം പ്രവര്‍ത്തകരില്‍ പോലും എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
കന്യാസ്ത്രീ സമരത്തിലും ബ്രൂവറി ഇടപാടിലുമെല്ലാം സിപിഎം നേതൃത്വം പ്രതിരോധത്തിലായപ്പോഴാണ് ശബരിമല സംഭവം ഉയര്‍ന്നുവന്നത്. ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടുവെന്ന് പാര്‍ട്ടി നേതൃത്വത്തിന് നന്നായി അറിയാം.
എത് സമരത്തോടും കാണിക്കുന്ന നിലപാടുതന്നെയാണ് ശബരിമല വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചത്. ആവേശത്തോടെ ചാടി ഇറങ്ങിയശേഷം പിന്നീട് ഉപേക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ പതിവ് രീതി ഇവിടെയും കണ്ടു. കോടതി വിധി വന്നപ്പോള്‍ കെ.സുധാകരന് അതിരൂക്ഷമായാണ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ചത്.
കോടതി വിധിക്ക് അനുകൂല നിലപാട് സ്വീകരിച്ച സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും അദ്ദേഹത്തിന്റെ വക ശകാരവര്‍ഷം തന്നെയുണ്ടായി. വിഷയത്തില്‍ ഒരുപടികൂടി കടന്ന് ഉപവാസം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയതുപോലെ സമരപരിപാടികളില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്നാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ സംഭവിക്കുമെന്ന ഭയവും കോണ്‍ഗ്രസിനെ സമരരംഗത്തുനിന്ന് പിന്നോട്ടു വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: