കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ശബരിമല ആചാര സംരക്ഷണ സമിതി.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സമിതിയുടെ രക്ഷാധികാരിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും അതിന് തുനിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല നടതുറക്കുന്ന ദിവസം ഹര്‍ത്താല്‍ നടത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. പതിനാറാം തീയതി തിരുവനന്തപുരം സെക്രട്ടേറിയേറ്റ് നടയില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് അയ്യപ്പ ഭക്തസംഗമം സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എകെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ്, സമിതി ചെയര്മാന് ഡോ. ഹരിനാരായണന്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: