‘ലഹരിചെന്നാല് ലക്കുംലഗാനും പോകും’ എന്നാണ് നാട്ടുചൊല്ല്. അതിനൊപ്പം ഒന്നുകൂടി ചൂണ്ടിക്കാട്ടാറുണ്ട്. മേപ്പടി സാധനം അകത്തായാല്‍ തനിസ്വരൂപം പുറത്തുവരുകയും ചെയ്യുമത്രേ. ഇടത് മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ ചെയ്തുകൂട്ടിയ മദ്യക്കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുവരുമ്പോള്‍ ഇതാണ് ഓര്‍ത്തുവെക്കാന്‍ തോന്നുന്നത്. രാഷ്ട്രീയം ലഹരിയാക്കിയ ആ പാര്‍ട്ടിക്ക് തികച്ചും ചേരുന്നത് തന്നെയാണ് മദ്യക്കച്ചവടം. രണ്ടും മനുഷ്യത്വത്തില്‍ നിന്ന് രാക്ഷസീയതയിലേക്ക് നയിക്കുന്നതാണ്. മദ്യം വഴി കോടികള്‍ ചോര്‍ത്തിയെടുത്ത് ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ അടിത്തറ ബലപ്പെടുത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സംഗതിവശാല്‍ സമൂഹത്തിനു മുമ്പില്‍ അനാവൃതമായിരിക്കുകയാണ് ഇടതു സര്‍ക്കാറിന്റെ ആ രാഷ്ട്രീയ ദുഷ്ടലാക്ക്.
ചുളുവില്‍ കോടികള്‍ മറിക്കാനുള്ള ഇടപാട് ആരുമറിയാതെ നടത്താനുള്ള ശ്രമം പ്രളയത്തിന്റെ കഷ്ടകാലത്ത് തന്നെ നടത്തിയെന്നതാണ് തിരിച്ചറിയേണ്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെയും ഇറ്റ് വെള്ളത്തിനായി വിലപിക്കാന്പോലും കഴിയാതെയും ജനങ്ങള്‍ ആത്മഹത്യക്കും അന്ധകാരത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോവുമ്പോഴാണ് ശീതീകരണമുറിയിലിരുന്ന് മദ്യമുതലാളിമാരെ സല്‍ക്കരിച്ചത്. അവര്‍ക്ക് എങ്ങനെയും മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറത്ത് ദുഷിച്ച ഇടപാടുകളുടെ നാറ്റമുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ, മുന്നോട്ടുവെച്ച കാല് പിന്‍വലിക്കുമ്പോള്‍ ആരൊക്കെ, എത്രയൊക്കെ നേട്ടമാണ് ഇതുവഴി ഉണ്ടാക്കിയതെന്ന് അറിയാതെ പോവുകയാണ്. മദ്യത്തിന്റെ സ്വഭാവംപോലെ തന്നെയായിരിക്കുന്നു അതു സംബന്ധിച്ച ഇടപാടുകളും. പെട്ടിക്കട തുടങ്ങുന്നതിനെക്കാള്‍ ലാഘവത്തോടെ കേരളത്തില്‍ മദ്യനിര്മ്മാണയൂണിറ്റ് തുടങ്ങാമെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ജനകീയ സര്‍ക്കാറില്‍ നിന്ന് ജനകീയ മദ്യവിപണന സര്‍ക്കാര്‍ എന്നതിലേക്കാണ് എത്തിയിരിക്കുന്നത്.
ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനുശേഷവും തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന മ്ലേച്ഛ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സമൂഹമദ്ധ്യേ അനാവൃതമാക്കപ്പെട്ടതിന്റ ജാള്യം മറയ്ക്കാന്‍ പുതുപുതു വിശദീകരണങ്ങളാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. അതിനൊപ്പം ഒന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്. പ്രസ്തുത അനുമതി റദ്ദാക്കിയിട്ടുണ്ടെങ്കിലും പുതുതായി അപേക്ഷിക്കാമെന്നും ഇത് സ്വീകരിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും. അതായത് മദ്യവര്‍ജനം ഉണ്ടാവില്ലെന്നും മദ്യം ജനകീയമാക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കുമെന്നും വ്യംഗ്യമായി സൂചിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ഇടപാട് വഴി ലഭ്യമാവുമായിരുന്ന കോടികള്‍ എങ്ങനെയെങ്കിലും സ്വായത്തമാക്കണമെന്ന താല്പ്പര്യമാണതിലുള്ളത്. കുട്ടിക്കുരങ്ങനെകൊണ്ട് ചുടുചോറ് മാന്തിക്കുന്ന തന്ത്രമാണ് ആദ്യം പയറ്റിയത്. നന്നായി പൊള്ളലേറ്റ എക്സൈസ് മന്ത്രിയെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് അനുമതി റദ്ദാക്കിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കൈകഴുകിയത്.
ശബരിമലയിലെ ആചാരം തകര്‍ക്കാനുള്ള അജണ്ടയ്ക്ക് ഗതിവേഗം വരുത്തിയ സുപ്രീംകോടതിവിധി നടപ്പാക്കാന്‍ കാണിക്കുന്ന ഉത്സാഹവും മദ്യം ജനകീയമാക്കാനുള്ള തന്ത്രവും വഴി ഈ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. സുപ്രീംകോടതിയുടെ പല വിധികളും പരണത്ത്വെച്ച സര്‍ക്കാര്‍ ശബരിമല യുവതീ പ്രവേശനത്തിനുവേണ്ടി തിടുക്കം കാണിക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തവര്‍ അണിയറയില്‍ മദ്യമുണ്ടാക്കാന്‍ ഒത്താശ ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ഹതാശരായി നില്ക്കുകയല്ലേ? ഇതിന് അറുതിയുണ്ടാവണമെങ്കില്‍ മാനവികതയില്‍ വിശ്വസിക്കുന്ന സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: